കോണ്‍ഗ്രസിന് സ്വന്തം പതാക ഉയര്‍ത്തി പിടിക്കാൻ കഴിയുന്നില്ല, അതിൻ്റെ ചരിത്രം അറിയുമോ; വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing കോണ്‍ഗ്രസിന് സ്വന്തം പതാക ഉയര്‍ത്തി പിടിക്കാൻ കഴിയുന്നില്ല, അതിൻ്റെ ചരിത്രം അറിയുമോ; വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍.ഡി.എഫ് അനുകൂല വികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്‌ച കോണ്‍ഗ്രസിലെ പ്രമുഖ നേതാവ് വയനാട്ടിലെത്തി നാമനിർദേശ പത്രിക നല്‍കിയെങ്കിലും സ്വന്തം പാർട്ടി പതാക അവിടെ എവിടെയും കണ്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം പാർട്ടി പതാക ഉയർത്തിപ്പിടിക്കാൻ പോലും കഴിയാത്ത പാർട്ടിയായി കോണ്‍ഗ്രസ് മാറുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

‘രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായിട്ടാണ്. അദ്ദേഹം ആ പാർട്ടിയുടെ ദേശീയ നേതാവുമാണ്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വയനാട്ടില്‍ എത്തിയിട്ടും എന്തുകൊണ്ട് കോണ്‍ഗ്രസ് പതാക അവർ ഉയർത്തിയില്ല. കഴിഞ്ഞ തവണ വിവാദം ഉണ്ടായത് കൊണ്ടാണ് മുസ്ലിം ലീഗിൻ്റെയും കോണ്‍ഗ്രസിൻ്റെയും പതാക ഒഴിവാക്കിയതെന്നാണ് ഒരു മാധ്യമം റിപ്പോർട്ട് ചെയ്‌തത്. പതാക ഒഴിവാക്കിയത് ഭീരുത്വമായ പ്രവർത്തിയാണ്. മുസ്ലിം ലീഗിൻ്റെ പതാക ഉയർത്താതിരിക്കാൻ സ്വന്തം പാർട്ടിയുടെ പതാകയ്ക്ക് പോലും അയിത്തം കല്‍പ്പിക്കുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തി.

ഫയൽ ചിത്രം

ലീഗിൻ്റെ വോട്ട് വേണം, പതാക വേണ്ട. ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആ പതാകയുടെ ചരിത്രം അറിയുമോയെന്ന് സംശയമുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ സമ്പന്നമായ ചരിത്രത്തോടൊപ്പം ആ പാർട്ടി പതാക ഉയർത്താൻ ജീവത്യാഗം ചെയ്‌ത ദേശാഭിമാനികളെ കൂടി മറന്നിരിക്കുന്നു. മഹാത്മാ ഗാന്ധിയുടെ ആശയമാണ് ആ ത്രിവർണ പതാക. അത് എല്ലാ ഇന്ത്യക്കാരെയും ഒരു പോലെ പ്രതിനിധീകരിക്കുന്നു. ആ പതാകയുടെ അടിസ്ഥാന സത്വം ഉള്‍ക്കൊണ്ടാണ് ഇന്ത്യയുടെ പതാകയ്ക്ക് രൂപം നല്‍കിയത്. ഈ പതാക ഉയർത്തിപ്പിടിക്കാൻ സ്വാതന്ത്ര്യ സമരക്കാലത്ത് എത്ര കോണ്‍ഗ്രസുകാർ ബ്രീട്ടിഷുകാരുടെ മർദ്ദനം നേരിട്ടിട്ടുണ്ട്. ഈ ചരിത്രം കോണ്‍ഗ്രസുകാർക്ക് അറിയില്ലേ,’ -പിണറായി വിജയൻ ചോദിച്ചു.

കരുവന്നൂർ വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. കരുവന്നൂരില്‍ സി.പി.എമ്മിന് രഹസ്യ അക്കൗണ്ട് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു കള്ളപ്പണ ഇടപാടും സി.പി.എമ്മിനില്ല. ജനങ്ങള്‍ നല്‍കുന്ന പണം സി.പി.എം സുതാര്യമായാണ് കെെകാര്യം ചെയ്യുന്നതെന്നും അതിനാലാണ് ഇലക്ടറല്‍ ബോണ്ടിനെതിരെ നിന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

0Shares