
റിയാദിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി സൗദിയിലെ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് മൂന്ന് ലക്ഷം റിയാൽ (59 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) ലഭിച്ചു. റിയാദിൽ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി അബ്ദുൽ സലാമിന്‍റെ കുടുംബത്തിനാണ് ഇത്രയും തുകയുടെ നഷ്ടപരിഹാരം അനുവദിച്ചുകിട്ടിയത്.

റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങിന്‍റെ ഇടപെടലാണ് ഇൻഷുറൻസ് ക്ലയിം നടപടികൾ പൂർത്തീകരിച്ച് എളുപ്പത്തിൽ നഷ്ടപരിഹാരം അനുവദിച്ച് കിട്ടാൻ അവസരമൊരുങ്ങിയത്. പണം നാട്ടിൽ അനന്തരാവകാശികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്തു. കഴിഞ്ഞ വർഷം മെയ് 26നാണ് സലാം റിയാദിൽ വാഹനാപകടത്തിൽ മരിച്ചത്.
