
കേരളത്തിന്‍റെ മുഖമുദ്രയായ സാമൂഹിക ഐക്യത്തിലും മതസൗഹാർദ്ദത്തിലും പിരിമുറുക്കവും ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡെലവപ്പ്‌മെന്റ് സ്റ്റഡീസ് നടത്തിയ ‘പ്രതീക്ഷ 2030’ വികസന ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു സോണിയാഗാന്ധി.

സാമൂഹ്യഐക്യത്തിന് ലോകത്തിന് തന്നെ മാതൃകയായിരുന്നു കേരളം. എന്നാൽ ഇതിൽ ഇപ്പോൾ പിരിമുറുക്കവും ക്ഷീണവും സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഭാവിയിലെ എല്ലാ വികസന പ്രവർത്തനങ്ങളുടേയും ലക്ഷ്യങ്ങളിലൊന്ന് കേരളത്തിന്‍റെ മുഖമുദ്രയായ, പൈതൃകത്തിന്റേയും വൈവിധ്യത്തിന്റെയും ഭാഗമായ സാഹോദര്യം ശക്തിപ്പെടുത്തലായിരിക്കണം.
കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയും വിശ്വാസവും വീണ്ടെടുത്ത് ദർശന രേഖയിൽ പറയുന്ന കാര്യങ്ങൾ അതിന്റെ പൂർണ്ണ അർത്ഥത്തിലും അന്തസത്ത ചോരാതെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് വൈകാതെ തന്നെ നടപ്പാക്കി തുടങ്ങുമെന്നും സോണിയാഗാന്ധി പറഞ്ഞു.
