ഉഡുപ്പി കരിന്തളം വയനാട് ഹരിത പവര്‍ഹൈവേ വരുന്നതോടെ കാസര്‍കോടിൻ്റെ വൈദ്യുതിക്ഷാമത്തിന് പരിഹാരമാകും: വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി

  • Post category:local news
  • Reading time:2 mins read
You are currently viewing ഉഡുപ്പി കരിന്തളം വയനാട് ഹരിത പവര്‍ഹൈവേ  വരുന്നതോടെ കാസര്‍കോടിൻ്റെ  വൈദ്യുതിക്ഷാമത്തിന് പരിഹാരമാകും: വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി

കാസർകോട്: ജില്ലയുടെ വൈദ്യുതിക്ഷാമത്തിന് ശാശ്വത പരിഹാരം കാണാന്‍ ഉഡുപ്പി കരിന്തളം വയനാട് ഹരിത പവര്‍ ഹൈവേ യാഥാര്‍ത്യമാകുന്നതോടെ സാധിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. കാസര്‍കോട് വൈദ്യുതിഭവനവും മുള്ളേരിയ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരവും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഗുണമേന്മയുള്ള വൈദ്യുതി തടസരഹിതമായി എത്തിക്കാനുള്ള കര്‍മപദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ്. 750 കോടി ചിലവിലാണ് ഉഡുപ്പി-കരിന്തളം 400 കെവി പവര്‍ ഹൈവേ വൈദ്യുത ലൈന്‍ നിര്‍മാണം നടന്നുവരുന്നത്. നിര്‍മാണോദ്ഘാടനം കഴിഞ്ഞ കരിന്തളം വയനാട് ലൈനിന് 800 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. നെല്ലിക്കുന്ന് സെക്ഷന്‍ വിഭജിക്കണമെന്നും പുതുതുതായി വിദ്യാനഗര്‍, ബോവിക്കാനം , അഡൂര്‍ സെക്ഷന്‍ ഓഫീസുകള്‍ ആരംഭിക്കണമെന്ന ജനപ്രതിനിധികളുടെ ആവശ്യം ഗൗരവമായി പരിഗണിക്കും.

ചീമേനിയില്‍ സോളാര്‍ പദ്ധതിക്കുവേണ്ടിയുള്ള സ്ഥലം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. വൈദ്യുതി ഉദ്പാദന പ്രസരണ മേഖലയില്‍ ഏറെ മുന്നേറാന്‍ സര്‍ക്കാരിനായി. കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് 173 മെഗാവാട്ട് ഉദ്പാദനശേഷി വര്‍ധിപ്പിക്കാന്‍ വൈദ്യുതി വകുപ്പിനായിട്ടുണ്ട്. കഴിഞ്ഞ 12 മാസങ്ങള്‍ക്കൊണ്ട് 12 സബ് സ്റ്റേഷനുകള്‍ പൂര്‍ത്തീകരിക്കാനും വകുപ്പിനായി. വൈദ്യുതി വകുപ്പിൻ്റെ സേവനങ്ങള്‍ വീടുകളിലെത്തിക്കുന്ന വാതില്‍പ്പടി സേവനം കുറ്റമറ്റതാക്കും. സംസ്ഥാനത്തെ കെ.എസ്ഇ.ബിയിലെ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റലായി മാറാന്‍ തയ്യാറെടുക്കുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ വകുപ്പിനെ നവീകരിച്ച് തടസരഹിതമായി വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

കേന്ദ്രനയങ്ങള്‍ വകുപ്പിന്റെ നിലനില്‍പ്പിനെ ബാധിക്കുന്നുണ്ടെങ്കിലും കെഎസ്ഇബിയെ പൊതുമേഖലാ സ്ഥാപനമായി നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിനായി കെഎസ്ഇബിയില്‍ സാമ്പത്തിക അച്ചടക്കം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നു നിലകളിലായി 1500 ചതുരശ്ര മീറ്ററിലാണ് വൈദ്യുതി ഭവന്‍ നിര്‍മിച്ചിരിക്കുന്നത്. 4.50 കോടി രൂപയാണ് നിര്‍മാണത്തിനായി ഭരണാനുമതി ലഭിച്ചത്. 204 ചതുരശ്ര മീറ്ററില്‍ രണ്ടു നിലകളിലായി നിര്‍മിച്ച മുള്ളേരിയ സെക്ഷന്‍ ഓഫീസിനു 54 ലക്ഷം രൂപയും ചിലവായി.

കെട്ടിടങ്ങളുടെ ശിലാഫലകങ്ങള്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അനാച്ഛാദനം ചെയ്തു.
ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷനായി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരുന്നു. എം.എല്‍.എമാരായ സി.എച്ച്. കുഞ്ഞമ്പു, ഇ ചന്ദ്രശേഖരന്‍, എ. കെ.എം അഷറഫ്, കാസര്‍കോട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. സൈമ, ജില്ലാ പഞ്ചായത്തംഗം ജാസ്മിന്‍ കബീര്‍, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, കാറഡടുക്ക പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ഗോപാലകൃഷ്ണ, ചെങ്കള ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.ഖദീജ, കാറഡടുക്ക പഞ്ചായത്ത് മെമ്പര്‍ എ.എസ്. തസ്നി ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കെഎസ്ഇബി ഡിസ്ട്രിബ്യൂഷന്‍ ഡയറക്ടര്‍ സി.സുരേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ബി.അശോക് സ്വാഗതവും നോര്‍ത്ത് മലബാര്‍ ഡിസ്ട്രിബ്യൂഷന്‍ ചീഫ് എഞ്ചിനിയര്‍ എന്‍.എല്‍. ബിജോയ് നന്ദിയും അറിയിച്ചു.

0Shares