കാസര്‍കോട് ജില്ലയിൽ രോഗവ്യാപനം അതിതീവ്രം; പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കുക: കളക്ടര്‍

  • Post category:local news
  • Reading time:2 mins read
You are currently viewing കാസര്‍കോട് ജില്ലയിൽ രോഗവ്യാപനം അതിതീവ്രം; പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കുക: കളക്ടര്‍

കാസര്‍കോട്: കോവിഡ്-19യുടെ രണ്ടാം തരംഗത്തിൽ കാസർകോട് ജില്ലയിൽ കൊറോണ വൈറസ് ബാധ അതിതീവ്രമാകുന്നു. ഏപ്രിൽ 13 മുതൽ 18 വരെ ജില്ലയിൽ നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റുകളിൽ രോഗവ്യാപനത്തിന്റെ തീവ്രത കണക്കാക്കുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണെന്ന് (14.9 ശതമാനം) ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ഈ രീതിയിൽ രോഗവ്യാപനം തുടർന്നാൽ രോഗികളെ ഉൾക്കൊള്ളാൻ ജില്ലയിൽ നിലവിലുള്ള ആരോഗ്യ സംവിധാനങ്ങൾ മതിയാകാതെ വരുന്ന ഗുരുതര സാഹചര്യം വന്നുചേരും.

ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ജില്ലയിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ടൗണുകൾ കേന്ദ്രീകരിച്ച് ഏർപ്പെടുത്തുവാൻ ഉദ്ദേശിക്കുന്ന പരിശോധന ടൗണുകളിലൂടെ കടന്നു പോകുന്ന വാഹനങ്ങൾക്കോ വ്യക്തികൾക്കോ ബാധകമല്ലെന്ന് കളക്ടർ അറിയിച്ചു. ഒരു തരത്തിലുള്ള സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തുന്നതല്ല. എന്നാൽ ടൗണുകൾ കേന്ദ്രീകരിച്ച് ദീർഘ സമയം നീണ്ടുനിൽക്കുന്ന ഷോപ്പിംഗ് നടത്തുന്നവർ, കച്ചവടം ചെയ്യുന്നവർ, പൊതുയോഗങ്ങൾ നടത്തുന്നവർ എന്നിവർക്ക് ബാധകമാണ്. ഇത്തരം പരിശോധന നടത്തുമ്പോൾ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കാത്ത രീതിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പോലീസിന് പ്രത്യേക നിർദ്ദേശം നൽകി.

ജനങ്ങളോട് കൂടുതൽ അടുത്തിടപഴകുന്ന വ്യാപാരികൾ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, ഓട്ടോ തൊഴിലാളികൾ, ടാക്‌സി തൊഴിലാളികൾ, സ്വകാര്യ- സർക്കാർ ബസുകളിലെ ജീവനക്കാർ എന്നിവർ 14 ദിവസം ഇടവിട്ട് സർക്കാർ ഏർപ്പെടുത്തിയ സൗജന്യ കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. 45 വയസ്സ് കഴിഞ്ഞ രണ്ട് ഡോസ് വാക്‌സിനേഷൻ സ്വീകരിച്ചവർ തൽക്കാലം ടെസ്റ്റ് ചെയ്യേണ്ടതില്ല.

മാസ്‌ക് ഉപയോഗിച്ചും സാമൂഹ്യ അകലം പാലിച്ചും അവർക്ക് നിലവിലെ പ്രവർത്തനങ്ങളിൽ ഏർപ്പെടാവുന്നതാണ്. 45 വയസ്സിന് താഴെ വാക്‌സിനേഷന്റെ ഭാഗമാകാത്തവരെ കോവിഡ് മഹാമാരിയിൽ നിന്നും സംരക്ഷിക്കേണ്ട വലിയ ഉത്തരവാദിത്തം പൊതുസമൂഹത്തിനുണ്ട്. പ്രത്യേകിച്ചും യുവാക്കളിലെ കോവിഡ് മൂലമുള്ള മരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത് അത്യന്താപേക്ഷിതമാണ്. തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളിൽ നിന്നും ബന്ധപ്പെട്ടവർ മാറി നിൽക്കണം.

രൂക്ഷമായ ഈ വ്യാപനം തടയുന്നതിന് എസ്എംഎസ് മാസ്ക്, സാനിറ്റൈസർ, സാമൂഹ്യ അകലം) കർശനമായി പാലിക്കണം. ഇതിന്‍റെ ഭാഗമായി വ്യാപക പരിശോധന നടത്തുന്നതിന് ജില്ലാ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് 45 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും വാക്‌സിനേഷൻ നൽകുകയെന്നത്. വാക്‌സിനേഷൻ നൽകുന്നതിന് സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ആരോഗ്യ വകുപ്പ് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.

സർക്കാർ സൗജന്യമായി നൽകുന്ന കോവിഡ് വാക്‌സിൻ മുഴുവൻ ആളുകളും സ്വീകരിക്കുന്നതിനുള്ള എല്ലാ നടപടികളും ജില്ലാ തലത്തിൽ നടത്തി വരുന്നു. വാക്‌സിനേഷൻ സ്വീകരിച്ച 45 വയസ്സിന് മുകളിലുള്ള മുഴുവൻ ജനങ്ങളെയും കോവിഡിന്‍റെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും ജില്ലാ കളക്ടർ പറഞ്ഞു. നിലവിൽ വാക്‌സിനേഷന്‍റെ ഭാഗമാകാത്ത കുട്ടികളടക്കം 45 വയസിന് താഴെയുള്ളവരെ സംരക്ഷിക്കുന്നതിന് കൂട്ട പരിശോധനകൾ നടത്തേണ്ടതുണ്ട്.

കൂടുതൽ ജനസാന്ദ്രതയുള്ള മേഖലകളിലേക്ക് വരുന്നവർ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമാകണം. കൂടിച്ചേരലിന് സാധ്യതയുള്ള പ്രദേശങ്ങളിൽ വലിയ തോതിൽ രോഗ വ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഈ തീരുമാനം. ടെസ്റ്റ് നടത്തുന്നതിനായി നഗരപ്രദേശങ്ങളിലേക്ക് വരേണ്ടതില്ല. ജില്ലയിൽ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായും കൂടാതെ, തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷനും ആർ. ടി. പി. സി ആർ പരിശോധനയും നടത്താം.

0Shares