
കാഞ്ഞങ്ങാട് / കാസര്‍കോട്: ജില്ലയില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് തീരമേഖലയിൽ കടലേറ്റം രൂക്ഷം. പുഴകളെല്ലാം കരകവിഞ്ഞു ഒഴുകുകയാണ്. തിരയടിച്ച് ഭീതിയിലായി തീരദേശദി വീടുകൾ അപകടാവസ്ഥയിൽ. തീരദേശ പ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഞ്ചേശ്വരം, ഉപ്പള, മൊഗ്രാല്‍, നീലേശ്വരം, കാര്യങ്കോട് പുഴകള്‍ ജലനിരപ്പ് ഉയര്‍ന്നു. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍ദ്ദേശിച്ചു.
ജനങ്ങളുടെ ആവശ്യാനുസരണം ക്യാമ്പുകള്‍ തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അടിയന്തിര സഹായത്തിന് കലക്ടറേറ്റിലേയും താലൂക്കിലേയും കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ഉപേക്ഷിക്കപ്പെട്ട ക്വാറികള്‍ കണ്ടെത്തി അപകടാവസ്ഥ ഒഴിവാക്കണമെന്ന് മൈനിംഗ് ആണ്ട് ജിയോളജി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികള്‍ സംബന്ധിച്ച് അറിയിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാലാം ദിനവും ജില്ലയില്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.
ഹൊസ്‌ദുര്‍ഗ് താലൂക്കിലും വെള്ളരിക്കുണ്ട് താലൂക്കിലും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. ഹൊസ്‌ദുര്‍ഗ് താലൂക്കില്‍ പള്ളിക്കരയിലെ 65-ാം നമ്പര്‍ അംഗന്‍വാടിയിലാണ് ക്യാമ്പ്. ഒരു കുടുംബത്തിലെ രണ്ട് പേരെ ക്യാമ്പിലേക്ക് മാറ്റി. വെള്ളരിക്കുണ്ട് താലൂക്കില്‍ കിനാനൂര്‍ ജി.എല്‍.പി സ്‌കൂളിലാണ് ക്യാമ്പ് തുടങ്ങിയത്. ഒരു കുടുംബത്തിലെ ആറ് പേരെ ഇവിടേക്ക് മാറ്റിയിട്ടുണ്ട്.
കാസര്‍കോട് താലൂക്കില്‍ മധൂര്‍ പട്‌ള വില്ലേജിലെ മൊഗര്‍, പ്രദേശങ്ങളിലെ 45 കുടുംബങ്ങളും പാടി ഗ്രൂപ്പിലെ നെക്രാജെ വില്ലേജിലെ മൂന്ന് കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്.
വെള്ളരിക്കുണ്ട് മാലോത്ത് വില്ലേജിലെ പുഞ്ച, ചെത്തിപ്പുഴ കോളനിയിലെ രണ്ട് കുടുംബങ്ങളിലായി 14 പേരും കിനാനൂര്‍ വില്ലേജിലെ അഞ്ച് കുടുംബങ്ങളിലെ 15 പേരും ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്.
