
സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. ഇതിൽ അഞ്ചു പേര്‍ വിദേശത്തു നിന്നു വന്നവരും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് വൈറസ് ബാധയുണ്ടായത്.
സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൊവിഡ് ഭേദമായി. ഇതിൽ 19 പേരും കാസർകോട് ജില്ലയിൽ നിന്നാണ്. രണ്ട് പേർ ആലപ്പുഴയും. ഇതോടെ ആലപ്പുഴയിലെ എല്ലാ രോഗികൾക്കും അസുഖം ഭേദമായി. 408 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 46203 പേരാണ് സംസ്ഥാനത്ത് ഇനി നിരീക്ഷണത്തിലുള്ളത്. ഇതിൽ 398 പേർ ആശുപത്രിയിലാണ്. 62 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 19756 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു.

പൊങ്ങച്ചം അവതരിപ്പിക്കാൻ വാർത്ത സമ്മേളനം ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈറസ് ബാധയിൽ കേരളം ആകെ ഉണർന്ന് പ്രവർത്തിച്ചു. കൊവിഡ് രോഗത്തിന്‍റെ ഇത് വരെയുള്ള നാൾ വഴി വിശദീകരിച്ച് മുഖ്യമന്ത്രി. ” കഴിഞ്ഞ ദിവസം വാർത്താസമ്മേളനം അവസാനിപ്പിച്ചത് ഇടവിട്ട ദിവസങ്ങളിൽ ഇനി കാണാം എന്നു പറഞ്ഞതാണ്. അതതു ദിവസത്തെ പ്രധാനസംഭവങ്ങളാണ് വാർത്താസമ്മേളനത്തിൽ ഇതുവരെ പറഞ്ഞിരുന്നത്. നാം ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾ പൊങ്ങച്ചമായി പറയാൻ ഇതുവരെ വാർത്താസമ്മേളനത്തിൽ ശ്രമിച്ചിട്ടില്ല. ”
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ള മുഴുവൻ പേരുടേയും സാമ്പിൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രണ്ടോ മൂന്നോ ദിവസം കൊണ്ടു ആ നടപടി പൂർത്തിയാക്കും. പല ലോകരാഷ്ട്രങ്ങളേയും വൈറസ് ഗുരുതരമായി ബാധിച്ചപ്പോൾ കേരളം ഉണർന്നു പ്രവർത്തിക്കുകയായിരുന്നു. ആരോഗ്യവകുപ്പിന് കീഴിൽ പ്രത്യേക സംഘമുണ്ടാക്കി, എല്ലാ ജിലയിലും പ്രത്യേക ഐസൊലേഷൻ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ചികിത്സയ്ക്ക് മാനദണ്ഡം രൂപീകരിച്ചു, അദ്ദേഹം പറഞ്ഞു.
