
കാട്ടുപന്നികളെ നിയന്ത്രണമില്ലാതെ വേട്ടയാടാനുളള അനുമതി പൗരന്മാർക്ക് നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. മന്ത്രി എ. കെ ശശീന്ദ്രനുമായുളള ചർച്ചയിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് നിലപാട് വ്യക്തമാക്കിയത്. എന്നാൽ കേരളത്തിൻ്റെ പ്രശ്‌നം അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി എ. കെ ശശീന്ദ്രൻ അറിയിച്ചു.

അടുത്ത മാസത്തോടെ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് കേരളത്തിലെത്തി കാര്യങ്ങൾ പരിശോധിക്കും. എന്ത് സഹായം നൽകാൻ കഴിയുമെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചതായി എ. കെ ശശീന്ദ്രൻ വ്യക്തമാക്കി.
അടിയന്തര സഹായമായി എന്ത് ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കാമെന്ന് കേന്ദ്രം അറിയിച്ചതായി സംസ്ഥാന വനമന്ത്രി പറയുന്നു. കേരളം നേരിടുന്ന ഗൗരവമായ വിഷയം കേന്ദ്രത്തെ അറിയിച്ചു, അഞ്ചു കൊല്ലത്തേക്കുള്ള പദ്ധതി പൂർത്തിയാക്കാൻ വേണ്ട ചെലവിന്റ ഒരു പങ്ക് കേന്ദ്രവും വഹിക്കണമെന്നും അഭ്യർത്ഥിച്ചു. അടുത്ത മാസത്തോടെ കേന്ദ്ര മന്ത്രി കേരളത്തിലെത്തി കാര്യങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പ് നൽകി.
നിബന്ധനകൾ ഇല്ലാതെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കുന്നതിലാണ് കേന്ദ്ര മന്ത്രി ആശങ്ക പ്രകടിപ്പിച്ചത്. താൽക്കാലികമായെങ്കിലും കുറഞ്ഞത് രണ്ട് വർഷത്തേക്ക് കാട്ടുപന്നികളെ കൊല്ലാൻ അനുമതി വേണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം സെക്രട്ടറിമാരുടെ യോഗത്തിന് ശേഷമേ പറയാൻ കഴിയൂവെന്ന് മന്ത്രി അറിയിച്ചു.
