
കാസർകോട് : പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ഇടങ്ങളിൽ നടത്തുന്ന സമരങ്ങളിൽ നിന്നും വ്യത്യസ്ഥമാണ് ഈ യുവാവ് നടത്തുന്ന സമരം. കാസർകോട് സ്വദേശിയും എം.എസ്.എഫ് നേതാവുമായ സി.ഐ.എ ഹമീദാണ് 185 കിലോമീറ്റർ കാൽനടയാത്രക്ക് രംഗത്തിറങ്ങിയത്. കാസർകോട് തളങ്കരയിലെ മാലിക്ക് ദീനാറിൽ നിന്നും കോഴിക്കോട് ഷാഹിൻ ബാഗിലേക്കാണ് ഒറ്റയ്ക്ക് ഈ കാൽനടയാത്ര നടത്തുന്നത്. വെള്ളിയാഴ്ച്ച രാവിലെ ജില്ലാ ലീഗ് അധ്യക്ഷൻ ടി.ഇ അബ്ദുല്ലയിൽ നിന്നും ദേശിയ പതാക ഏറ്റുവാങ്ങി യാത്ര ആരംഭിച്ചു. ഇദ്ദേഹത്തിന് പിന്തുണയുമായി ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കളടക്കം നിരവധിപേർ രംഗത്തുവന്നിട്ടുണ്ട്.

നേതാക്കളുടെ പൂർണ്ണ പിന്തുണയാണ് ഹമീദിനുള്ളത്. ഓരോ സ്ഥലത്ത് സ്വീകരണം ഒരുക്കി യൂത്ത് ലീഗും എം.എസ്.എഫും രംഗത്തുണ്ട്. സമരം തൻ്റെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും തൻ്റെ ഇഷ്ട്ടം അറിയിച്ചപ്പോൾ പാർട്ടി പിന്തുണ നല്കുകയായിരുനെന്നും ഹമീദ് പറഞ്ഞു. കഠിന മായ ചൂടിനെ അവഗണിച്ചുകൊണ്ടുള്ള ഈ യാത്ര അഞ്ച് ദിവസത്തിന് ശേഷം കോഴിക്കോട് ഷാഹിൻ ബാഗിൽ സമാപിക്കും. കാസർകോട് നഗരസഭ ചെയർപേഴ്‌സൺ ബീഫാത്തിമ ഇബ്രാഹിമിൻ്റെ മകനാണ് ഹമീദ്.
