
സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസവും ദുർമന്ത്രവാദവും പോലുള്ള പ്രവർത്തനങ്ങൾ തടയുന്നതിന് നിയമനിർമാണം നടത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. ഇതിനായി നേരത്തെ സർക്കാരിന്‍റെ പരിഗണനയിൽ ഉണ്ടായിരുന്ന കേരള പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ പ്രാക്ടീസസ്, സോഴ്സറി, ബ്ലാക്ക് മാജിക് ബിൽ 2019 ന്റെ മാതൃകയിലോ ഉചിതമെന്നു തോന്നുന്ന മറ്റ് മാതൃകയിലോ നിയമനിർമാണം നടത്താവുന്നതാണെന്ന് കമ്മീഷൻ അംഗങ്ങളായ കെ. നസീർ ചാലിയം, ബബിത ബൽരാജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവായി.

ആഭ്യന്തരം, സാമൂഹികനീതി വകുപ്പ് സെക്രട്ടറിമാർ ഇതിനുള്ള നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. കുട്ടികൾക്ക് പീഡനമോ അവകാശലംഘനമോ ഉണ്ടാകുന്ന വിധത്തിൽ അന്ധവിശ്വാസത്തിന്‍റെയോ മറ്റേതെങ്കിലും പേരിലോ നടത്തുന്ന ഏത് പ്രവർത്തനങ്ങളും ബലാവകാശ ലംഘനമായി കണക്കാക്കി നിയമ നടപടി സ്വീകരിക്കേണ്ടതാണ്. ഇക്കാര്യത്തിൽ പോലീസ് നടപടി ഉറപ്പുവരുത്തണം. അതുപോലെ പോലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സമൂഹത്തെ ബോധവാന്മാരാക്കാനും കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടാതിരിക്കാനും സാമൂഹിക നീതി, വനിത-ശിശു-വികസനം വകുപ്പ് സെക്രട്ടറിമാർ നടപടി സ്വീകരിക്കണം.
കേരളം വിദ്യാഭ്യാസത്തിലും മറ്റും ഏറെ മുന്നേറിയെങ്കിലും അന്ധ വിശ്വാസവും അനാചാരങ്ങളും ഇന്നും സമൂഹത്തിൽ കൊടികുത്തി വാഴുകയാണെന്ന് കമ്മീഷൻ വിലയിരുത്തി. വയനാട് ജില്ലയിൽ 15 വയസ്സായ കുട്ടിയുടെ ബാധ ഒഴിപ്പിക്കുന്നതിനായി പൂജ നടത്തുകയും കുട്ടിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.
അസുഖ ബാധിതരായവർക്ക് ശാസ്ത്രീയ ചികിത്സ നൽകുന്നതിന് പകരം ജീവൻ പോലും അപകടത്തിലാകുന്ന തരത്തിലാണ് മന്ത്രവാദത്തിലൂടെ ചികിത്സ ചെയ്തു വരുന്നത്. ദുർബല വിഭാഗങ്ങൾക്കിടയിൽ മാത്രമല്ല, സമൂഹത്തിലെ സകല മേഖലകളിലും ഇത്തരം അനാചാരങ്ങൾ നിലനിൽക്കുന്നു. അന്ധവിശ്വാസങ്ങളുടെ പേരിൽ കുട്ടികളെ നഷ്ടപ്പെടുന്ന സാഹചര്യം പോലും ഉണ്ടായിട്ടുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഏതുതരം വിശ്വാസങ്ങളുടെ പേരിൽ ആയാലും കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
