ഇവർ ഗാന്ധി ശിഷ്യർ തന്നെയാണോ; ഗോഡ്സെ ചെയ്തതല്ലേ ഇവരും ചെയ്തത്, കോൺഗ്രസ് ശ്രമം കലാപത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing ഇവർ ഗാന്ധി ശിഷ്യർ തന്നെയാണോ; ഗോഡ്സെ ചെയ്തതല്ലേ ഇവരും ചെയ്തത്, കോൺഗ്രസ് ശ്രമം കലാപത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയവർ തന്നെ അത് തടസ്സപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. അടിയന്തര പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാന്‍ പ്രതിപക്ഷം അനുവദിച്ചില്ല. ചട്ടവിരുദ്ധമായി ബാനറും പ്ലക്കാര്‍ഡും പ്രതിപക്ഷം ഉയര്‍ത്തിയെന്നും അദ്ദേഹം വിമർശിച്ചു. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തെ ആരും ന്യായീകരിച്ചിട്ടില്ലെന്നും ഗാന്ധി ചിത്രം യഥാർഥത്തിൽ തകർത്തത് ആരാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

സഭയിൽ നടന്നത് ഇതുവരെ ഉണ്ടാകാത്ത കാര്യം

നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത കാര്യമാണ് ഇന്ന് സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ പ്രശ്നങ്ങളിൽ റൂൾ 50 അനുസരിച്ചുള്ള നോട്ടിസ് സഭയിൽ വരാറുണ്ട്. കൽപ്പറ്റ അംഗമാണ് ഇന്ന് നോട്ടിസ് നൽകിയത്. അടിയന്തര പ്രമേയം ഒരു കാരണവശാലും വരാൻ പാടില്ല എന്നു കരുതി പ്രതിപക്ഷം ബഹളമുണ്ടാക്കി ചോദ്യോത്തരവേള പൂർണമായും തടസ്സപ്പെട്ടു. ബഹളമുണ്ടാക്കരുതെന്ന് സ്പീക്കർ പറഞ്ഞിട്ടും പ്രതിപക്ഷം കേട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.

യു.ഡി.എഫിന്‍റെ ഹീനതന്ത്രം

പ്രതിഷേധത്തിന്‍റെ കാരണം എന്താണെന്ന് ആരും പറഞ്ഞില്ല. പ്രതിപക്ഷ നേതാവ് സഭയിൽ ഒന്നും സംസാരിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തുകൊണ്ടാണ് ഇത്തരമൊരു നിലപാട് എടുക്കുന്നതെന്ന് സാധാരണ ഗതിയിൽ അവർ പറയും. പ്രതിപക്ഷ നേതാവ് ഒരു അക്ഷരം സംസാരിക്കുന്നില്ല. നേരെ മുദ്രാവാക്യം വിളിയും സ്പീക്കറുടെ മുന്നിലേക്കു പോകലും ബാനർ ഉയർത്തുകയുമെല്ലാമാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യപരമായ അവകാശം പ്രതിപക്ഷം വിനിയോഗിച്ചില്ല. പ്രതിപക്ഷത്തിന്‍റെ അസഹിഷ്ണുതയാണ് സഭയില്‍ കണ്ടത്. കുറെ കാലമായി യു.ഡി.എഫ് സ്വീകരിക്കുന്ന ഹീനതന്ത്രത്തിന്‍റെ ഭാഗമാണിതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ഗാന്ധി ചിത്രം താഴെ എത്തിയത് എങ്ങനെ?

കോൺഗ്രസ് പലതരത്തിലുള്ള കുത്സിത ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്. ആ കുത്സിതത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് മഹാത്മാ ഗാന്ധിയുടെ ചിത്രവുമായി ബന്ധപ്പെട്ട കാര്യം. “എസ്എഫഐക്കാർ അവിടെ കയറി, കയറാൻ പാടില്ല. അതിനകത്ത് ചില സംഭവങ്ങൾ അവർ കാണിച്ചു, അതും ചെയ്യാൻ പാടില്ല. അവർ പോയി. അവർ പോയതിന് ശേഷം നിങ്ങളുടെ സുഹൃത്തുക്കൾ അവിടെ കയറുന്നുണ്ട്. മാധ്യമങ്ങൾ, ഇതിന്‍റെ ചിത്രങ്ങൾ എടുക്കുന്നുണ്ട്. സി.പി.ഐ.എമ്മിനെ സ്ഥിരമായി ആക്രമിച്ച് കൊണ്ടിരിക്കുന്ന മാധ്യമങ്ങൾ ഉണ്ടല്ലോ, അതിൽ ഒരു മാധ്യമം ഈ ഓഫീസിന്‍റെ ചിത്രം എടുക്കുന്നുണ്ട്. അത് വാർത്തയായി വന്നിട്ടുണ്ട്. ആ ഘട്ടത്തിൽ ചുമരിൽ ഈ ചിത്രവും ഉണ്ട്. അവരും ഇറങ്ങി. പിന്നെ അതിനകത്ത് എസ്എഫ്ഐക്കാർ കയറിയിട്ടില്ല. പിന്നെ അവിടെ കോൺഗ്രസുകാർ മാത്രമാണ് ഉള്ളത്. ആരുടെ കുബുദ്ധിയിൽ നിന്നാണ് ഈ ആശയം ഉണ്ടായത്? ചുമരിലുള്ള ചിത്രം താഴേക്ക് എത്തിക്കുന്നത്? എന്തിനാണ് അങ്ങനെയൊരു കുബുദ്ധി കാണിച്ചത്?’ മുഖ്യമന്ത്രി ചോദിച്ചു.

ഇവർ ഗാന്ധി ശിഷ്യർ തന്നെയാണോ?

എസ്എഫ്ഐക്കാർ പോയ ശേഷമാണ് അത് തകർത്തതെന്നത് വ്യക്തമാണ്. ഇവർ ഗാന്ധി ശിഷ്യർ തന്നെയാണോ? എങ്ങനെയാണ് ഗാന്ധി ചിത്രം തകർക്കാൻ അവർക്ക് മനസ് വന്നത്. ഗോഡ്സെ പ്രായോഗികമായി ചെയ്തത് പ്രതീകാത്മകമായി ഇവർ ചെയ്യുകയല്ലേ.. അതാണോ ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ ആക്രമിച്ചത് എല്ലാവരും ഗൗരവത്തോടെയാണ് കണ്ടത്. ആ സംഭവത്തെ ന്യായീകരിക്കാൻ ആരും ശ്രമിച്ചിട്ടില്ല. ജില്ലാ കമ്മിറ്റിയും മാർച്ചിനെ തള്ളിക്കളഞ്ഞു. സംസ്ഥാന കമ്മിറ്റി സംഭവത്തെ അപലപിച്ചു. സർക്കാർ കർശനമായ നിയമ നടപടികളിലേക്കാണ് കടന്നത്. ഉത്തരവാദികളായ 24 പേരെ അറസ്റ്റു ചെയ്തു. ഇതിൽ പെൺകുട്ടികളുമുണ്ട്. ഇത്രയും നടപടികളെടുത്തപ്പോൾ അതനുസരിച്ചുള്ള നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

0Shares