
രാജ്യത്തെ മുസ്‌ലിം ലീഗിൻ്റെ രാഷ്ട്രീയം അറിയാത്തത് മുഖ്യമന്ത്രിയുടെ അറിവില്ലായ്മയാണെന്നും സമുദായ വിഷയങ്ങളില്‍ ലീഗ് പ്രതികരിക്കുമെന്നും മുതിർന്ന നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മുഖ്യമന്ത്രിക്ക് ആവശ്യം ഇല്ലാത്ത സംശയം വന്നാല്‍ ദൂരീകരിക്കാന്‍ ആവില്ലെന്നും മുഖ്യമന്ത്രി ലീഗിൻ്റെയും കേരളത്തിൻ്റെയും കഴിഞ്ഞ കാല ചരിത്രം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. അട്ടിപ്പേര്‍ എന്നതിൻ്റെ അര്‍ത്ഥം മുഖ്യമന്ത്രിക്ക് തന്നെ അറിയില്ലെന്നും ലീഗ് അട്ടിപ്പേര്‍ അവകാശപെട്ടിട്ടില്ലെന്നും ഇ.ടി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ ലീഗിനെ വിശ്വസിക്കുന്നുണ്ടെന്നും അതിൻ്റെ തെളിവ് ആണ് കോഴിക്കോട് സമ്മേളനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വി.സി നിയമനത്തില്‍ സര്‍ക്കാറിന് രാഷ്ട്രീയ താല്‍പ്പര്യമാണെന്നും ഗവര്‍ണറോട് സര്‍ക്കാരിന് ശത്രുത മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ – സര്‍ക്കാര്‍ യുദ്ധം അനാരോഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
