
ബ്രിട്ടനിൽ നിന്ന് സ്വതന്ത്ര ഇന്ത്യയ്‌ക്ക് അധികാരം കൈമാറുന്നതിന്റെ പ്രതീകമായി ജവഹർലാൽ നെഹ്റു ഏറ്റുവാങ്ങിയ സ്വർണച്ചെങ്കോൽ പുതിയ പാർലമെന്റിൽ സ്ഥാപിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ് സൂപ്പർസ്റ്റാർ രജനീകാന്ത്. തമിഴ് ജനതയുടെ കരുത്തിൻ്റെ പ്രതീകമാണ് ചെങ്കോൽ എന്നാണ് രജനീകാന്ത് ട്വീറ്റ് ചെയ്തത്.
‘തമിഴ് ശക്തിയുടെ പരമ്പരാഗത ചിഹ്നമായ ചെങ്കോൽ ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിൽ തിളങ്ങും. തമിഴർക്ക് അഭിമാനം സമ്മാനിച്ച ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മാർത്ഥമായി നന്ദി പറയുന്നു’- രജനീകാന്ത് ട്വിറ്ററിൽ കുറിച്ചു.
അതേസമയം, ഇന്ന് രാവിലെ നടന്ന പുതിയ പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി സ്പീക്കറുടെ അതേസമയം, ഇരിപ്പിടത്തോടുചേർന്ന് ചെങ്കോൽ സ്ഥാപിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള പൂജാരിമാരുടെ സംഘം ഇന്നലെ പ്രധാനമന്ത്രിയ്ക്ക് ചെങ്കോൽ കൈമാറിയിരുന്നു. നെഹ്റുവിൻ്റെ വസതിയായിരുന്ന അലഹബാദിലെ ദേശീയ മ്യൂസിയത്തിലാണ് ചെങ്കോൽ സൂക്ഷിച്ചിരുന്നത്.

ഇന്ത്യയുടെ അവസാന ഗവർണർ ജനറൽ രാജാജിയുടെ താത്പര്യപ്രകാരം തമിഴ്നാട്ടിലാണ് ചെങ്കോൽ നിർമ്മിച്ചത്. അധികാര കൈമാറ്റം എങ്ങനെയാവണമെന്ന് ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റൺ നെഹ്റുവിനോട് ചോദിച്ചതാണ് ചെങ്കോലിൻ്റെ പിറവിയിലേയ്ക്ക് നയിച്ചത്. രാജഗോപാലാചാരിയോടാണ് നെഹ്റു ഉപദേശം തേടിയത്. തമിഴ്നാട്ടിൽ ചോള രാജാക്കന്മാർ രാജപുരോഹിതനിൽ നിന്ന് ചെങ്കോൽ ഏറ്റുവാങ്ങുന്ന രീതി സ്വീകരിക്കാമെന്ന് രാജാജി പറഞ്ഞു.
അദ്ദേഹം തമിഴ്നാട്ടിലെ തിരുവുടുതുറൈ മഠാധിപതിയെ ചുമതല ഏല്പിച്ചു. അന്നത്തെ മദ്രാസിൽ ജൂവലറി നടത്തിയിരുന്ന വുമ്മിടി ബങ്കാരു ചെട്ടിയാണ് മഠാധിപതിയുടെ നിർദ്ദേശങ്ങൾ പാലിച്ച് ചെങ്കോൽ നിർമ്മിച്ചത്. വെള്ളിയിൽ നിർമ്മിച്ച് സ്വർണം പൂശിയ ചെങ്കോലിൻ്റെ അഗ്രത്തിൽ പരമശിവൻ്റെ വാഹനമായ നന്ദിയുണ്ട്.
