
കാസര്‍കോട്: താലൂക്ക് പരിധിയില്‍ ജനസംഖ്യാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളുള്ള ചെങ്കള, കുട്ലു വില്ലേജുകള്‍ വിഭജിച്ച് പുതിയ വില്ലേജുകള്‍ രൂപീകരിക്കണമെന്ന് കാസര്‍കോട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായിരുന്നു.
മുനിസിപ്പല്‍ പരിധിയിലുള്ള എന്‍ഡോസള്‍ഫാന്‍ ദുരിതബാധരായ കുട്ടികള്‍ ഉള്‍പ്പെടെ പഠിക്കുന്ന ബഡ്സ് സ്‌കൂളിൻ്റെ കെട്ടിടം കാലപ്പഴക്കത്താല്‍ ഉപയോഗ യോഗ്യമല്ലാതായിരിക്കുന്നതിനാല്‍ പുതിയ കെട്ടിടം പണിത് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ പാര്‍ക്കിംഗ് പ്രശ്നം, അണങ്കൂര്‍ ആയുര്‍വേദാശുപത്രിക്ക് സമീപമുള്ള പുതിയ റോഡിൻ്റെ നിര്‍മ്മാണം തുടങ്ങിയവയും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

കുമ്പഡാജെ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ.എ.മുഹമ്മദ് ഹനീഫ, മൂസ.ബി.ചെര്‍ക്കള, അഡ്വ.കെ.എം.ഹസൈനാര്‍, നാഷണല്‍ അബ്ദുള്ള, സണ്ണി അരമന, എം.അബ്ബാസ്, കരുണ്‍ താപ്പ, മുഹമ്മദ് ടിബര്‍, താലൂക്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തഹസില്‍ദാര്‍ കെ.എ.സാദിക്ക് ബാഷ സ്വാഗതവും, ഡെപ്യൂട്ടി തഹസില്‍ദാര്‍ രമേശന്‍ പൊയിനാച്ചി നന്ദിയും പറഞ്ഞു.
