വനിതാ താരങ്ങളുടെ പള്‍സ് പരിശോധിക്കുക മാത്രമാണ് ചെയ്‌തത്; ബ്രിജ് ഭൂഷണ്‍ കോടതിയില്‍

  • Post category:national / news
  • Reading time:1 min read
You are currently viewing വനിതാ താരങ്ങളുടെ പള്‍സ് പരിശോധിക്കുക മാത്രമാണ് ചെയ്‌തത്; ബ്രിജ് ഭൂഷണ്‍ കോടതിയില്‍

ന്യൂഡല്‍ഹി: തനിക്കെതിരായ വനിതാ ഗുസ്‌തി താരങ്ങളുടെ ലൈംഗിക ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ബി.ജെ.പി എം.പിയും ഗുസ്‌തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് കോടതിയില്‍. കായിക താരങ്ങളുടെ പള്‍സ് പരിശോധിക്കുക മാത്രമാണ് ബ്രിജ് ഭൂഷണ്‍ ചെയ്‌തെന്നും ലൈംഗിക താല്‍പര്യത്തോടെ അല്ലാതെ പള്‍സ് നോക്കുന്നത് ഒരു കുറ്റകൃത്യമായി കാണാനാകില്ലെന്നും ബ്രിജ് ഭൂഷണിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

ലൈംഗികാതിക്രമ കേസില്‍ ബ്രിജ് ഭൂഷണിനും വിനോത് തോമറിനുമെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ആരുടെയും പരാതിയുടെ അടിസ്ഥാനത്തിലല്ല, മറിച്ച്‌ യുവജനകാര്യ മന്ത്രാലയത്തെയും കായിക ആഭ്യന്തര മന്ത്രാലയത്തെയും ടാഗ് ചെയ്‌ത്‌ എക്‌സ് പ്ലാറ്റ്‌ ഫോമിലിട്ട കുറിപ്പുകളുടെ അടിസ്ഥാനത്തിലാണ് മേല്‍നോട്ട സമിതി രൂപീകരിച്ചതെന്നും അഭിഭാഷകന്‍ അറിയിച്ചു. കേസില്‍ വാദം കേട്ട അഡീഷണല്‍ ചീഫ് മെട്രോ പൊലീറ്റന്‍ മജിസ്‌ട്രേറ്റ് ഒക്ടോബര്‍ 19ന് വാദം കേള്‍ക്കല്‍ തുടരുമെന്ന് അറിയിച്ചു.

ബ്രിജ് ഭൂഷണിനായി അഭിഭാഷകനായ രാജീവ് മോഹനാണ് ഹാജരായത്. ജന്തര്‍ മന്തറില്‍ ആദ്യ പ്രതിഷേധം ഉണ്ടാകുന്നത് 2023 ജനുവരി 18നാണ്. ജനുവരി 19ന് ഗുസ്‌തി താരങ്ങളില്‍ ഒരാളായ ബബിത ഫോഗട്ട് കായിക മന്ത്രിയെ കണ്ടു. തുടര്‍ന്ന് ജനുവരി 20ന് കായിക മന്ത്രാലയത്തെയും ആഭ്യന്തര മന്ത്രാലയത്തെയും ടാഗ് ചെയ്‌ത കുറിപ്പുകള്‍ എക്‌സ് പ്ലാറ്റ്‌ ഫോമില്‍ പ്രത്യക്ഷപ്പെട്ടു.

അതുവരെ യാതൊരു പരാതിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും രാജീവ് മോഹന്‍ വാദിച്ചു. ജനുവരി 23നാണ് മേല്‍നോട്ട സമിതി രൂപീകരിച്ചത്. തുടര്‍ന്ന് അത് ഡല്‍ഹി പൊലീസിന് കൈമാറുകയായിരുന്നു. സമിതി രൂപീകരിച്ചതിന് ശേഷവും പരാതികള്‍ ഒന്നും ഇല്ലെന്നും അദ്ദേഹം അറിയിച്ചു. കായിക താരങ്ങളുടെ മൊഴി സമിതി രേഖപ്പെടുത്തിയിരുന്നു.

0Shares