
ചെന്നൈ: തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയില്‍ നിന്ന് ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്ന 71 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. തിരുച്ചിറപ്പള്ളിയില്‍ നിന്നുള്ള കേന്ദ്ര ഇൻ്റലിജൻസ് വിഭാഗമാണ് മിമിസല്‍ ഗ്രാമത്തിലെ കൊഞ്ച് ഫാമില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയത്.
തൊണ്ടി, എസ്.പി പട്ടണം, ദേവിപട്ടണം, മരൈകയാർ പട്ടണം, തങ്കച്ചിമഠം, മണ്ഡപം, പാമ്പൻ എന്നിവിടങ്ങളില്‍ നിന്ന് ചെറു ബോട്ടുകളില്‍ ശ്രീലങ്കയിലേക്ക് ലഹരി വസ്‌തുക്കള്‍ കടത്തുന്നുവെന്ന വിവരത്തെ തുടർന്ന് കേന്ദ്ര ഇൻ്റലിജൻസ് പ്രദേശം നീരീക്ഷിച്ച് വരികയായിരുന്നു. രാമനാഥപുരം സ്വദേശിയായ സുല്‍ത്താൻ്റേതാണ് കൊഞ്ച് ഫാം. ഇയാള്‍ക്കായി അന്വേഷണ സംഘം തിരച്ചില്‍ ആരംഭിച്ചു.

ഡി.എം.കെ സർക്കാരിൻ്റെ തമിഴ്‌നാട്ടില്‍ ലഹരി ഒഴുകുന്നു എന്ന് വിമർശനം ഉയരുന്നതിന് പിന്നാലെയാണ് വീണ്ടും മയക്കുമരുന്ന് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ഡി.എം.കെ നേതാവായിരുന്നു ജാഫർ സാദിഖിനെ അന്താരാഷ്‌ട്ര ലഹരി കടത്തുമായി ബന്ധപ്പെട്ട് നാർക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്‌തിരുന്നു.
2000 കോടിയുടെ രാസല ലഹരിയാണ് ഇയാളുടെ നേതൃത്വത്തില്‍ വിദേശ രാജ്യങ്ങളിലേക്ക് കടത്തിയത്. സിനിമ നിർമാതാവ് കൂടിയായ ജാഫർ സാദിഖിൻ്റെ സിനിമ സംവിധാനം ചെയ്‌തത് സ്റ്റാലിൻ്റെ മരുമകളായിരുന്നു.
