
നൂറിലധികം വരുന്ന ചൈനീസ് ലോണ്‍ ആപ്പുകള്‍ പൂട്ടിക്കാനൊരുങ്ങി കേന്ദസര്‍ക്കാര്‍. ഈ ആപ്പുകള്‍ ഉപയോഗിച്ച് 500 കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ 22 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൈനീസ് പൗരന്മാരാണ് ആപ്പുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്.
കാഷ് പോര്‍ട്ട്, റുപേ വേ, ലോണ്‍ ക്യൂബ്, സ്മാര്‍ട്ട് വാലറ്റ് തുടങ്ങി നിരവധി പേരുകളിലാണ് വ്യാജ ആപ്പുകള്‍ നിര്‍മിച്ച് പണം തട്ടല്‍ നടത്തിയത്.
കഴിഞ്ഞ രണ്ട് മാസമായി ലോണ്‍ ആപ്പുകളുടെ പ്രവര്‍ത്തനം പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് ഉപയോക്താവിൻ്റെ സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുക്കും. പിന്നീട് ഈ വിവരങ്ങള്‍ ചൈനയിലെയും ഹോങ്കോംഗിലെയും സെര്‍വറുകളിലേക്ക് അപ്‌ലോഡ് ചെയ്യും. അതിന് ശേഷം വിവിധ നമ്പറുകളില്‍ നിന്ന് വിളിച്ച് പണം ആവശ്യപ്പെടും. ആവശ്യപ്പെട്ട തുക നല്‍കിയില്ലെങ്കില്‍ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങല്‍ കാണിച്ച് ഭീഷണിപ്പെടുത്തും. ഈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയും ഇവര്‍ മുഴക്കും.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തവരില്‍ നിന്ന് നാല് ലക്ഷം രൂപയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ വിവിധ ഉപകരണങ്ങളും പിടികൂടിയിട്ടുണ്ട്. ലഖ്‌നൗവിലെ കോള്‍ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിന് ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി തട്ടിപ്പ് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
