
ട്വിറ്റർ അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ വൻ വിവാദമായ പരസ്യത്തിന് വിലക്ക് ഏർപ്പെടുത്തി കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. പരസ്യങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കേന്ദ്രം അറിയിച്ചു. പരസ്യം ബലാത്സംഗ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിവാദം.

പ്രസിദ്ധമായ ഡിയോഡറന്റ് നിര്‍മ്മാതാക്കളായ ലെയറാണ് റേപ്പ് കള്‍ച്ചറിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യം ചെയ്തത്.പരസ്യത്തില്‍ ഒരു സുപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിംഗ് നടത്തി കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയും അവരെ കമന്റ് അടിക്കുന്ന നാല് ചെറുപ്പക്കാരുമാണ് പരസ്യത്തിലുള്ളത്.
പെണ്‍കുട്ടിയെ നോക്കി ചെറുപ്പക്കാര്‍ ‘നമ്മള്‍ നാലു പേരുണ്ട്, ഇത് ഒരെണ്ണമേ ഉള്ളൂ’ എന്നുപറയുന്നതും, സാധനങ്ങള്‍ നോക്കാനായി കുനിഞ്ഞ പെണ്‍കുട്ടിയുടെ പിറകില്‍ നിന്ന് ‘ഷോട്ട് ആരെടുക്കും’ എന്ന് ചോദിക്കുന്നതുമാണ് പരസ്യത്തിലുള്ളത്. ഈ രംഗം ആണ് വലിയ വിവാദത്തിന് കാരണമായതും.
പരസ്യത്തിനെതിരെ ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.
എന്നാല്‍ വിവാദത്തിലായ ലെയര്‍ കമ്പനി ഇത്തരത്തില്‍ മുന്‍പും അശ്ലീലമായ പരമാര്‍ശങ്ങളടങ്ങിയ പരസ്യം ഇറക്കിയിരുന്നു. ഇണകളുടെ കിടപ്പറയിലേക്ക് കടന്നുചെല്ലുന്ന നാല് യുവാക്കള്‍ നടത്തുന്ന അശ്ലീല പരാമര്‍ശമാണ് പഴയ പരസ്യത്തിൻ്റെ ഇതിവൃത്തം.
