സഹകരണ മേഖലയില്‍ ജനങ്ങള്‍ നിക്ഷേപിക്കുന്ന ഓരോ തുകയും ഭദ്രമായിരിക്കും; അത് സര്‍ക്കാര്‍ ഉറപ്പ് വരുത്തും, സഹകരണ മേഖല വിശ്വാസ്യതയുടെ കേന്ദ്രം: മുഖ്യമന്ത്രി

You are currently viewing സഹകരണ മേഖലയില്‍ ജനങ്ങള്‍ നിക്ഷേപിക്കുന്ന ഓരോ തുകയും ഭദ്രമായിരിക്കും; അത് സര്‍ക്കാര്‍ ഉറപ്പ് വരുത്തും, സഹകരണ മേഖല വിശ്വാസ്യതയുടെ കേന്ദ്രം: മുഖ്യമന്ത്രി

കുണ്ടംകുഴി / കാസർകോട്: സഹകരണ ബാങ്കുകള്‍ ജനങ്ങളുടെ ബാങ്കുകളാണെന്നും സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം അനുവദിക്കുകയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കുണ്ടംകുഴിയില്‍ ബേഡഡുക്ക ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടവും കാര്‍ഷിക സേവന കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സഹകരണ മേഖലയില്‍ ജനങ്ങള്‍ നിക്ഷേപിക്കുന്ന ഓരോ തുകയും ഭദ്രമായിരിക്കും. അത് സര്‍ക്കാര്‍ ഉറപ്പ് വരുത്തും. അതിനെതിരെ എത്ര ഉന്നതരായ ആളുകള്‍ ശ്രമിച്ചാലും അത് അനുവദിക്കാനാവില്ല. ജനനം മുതല്‍ മരണം വരെ വിവിധ ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടുന്ന സഹകരണ സ്ഥാപനങ്ങള്‍ ജനങ്ങളുടെ സ്ഥാപനങ്ങളാണ്. ഇതില്‍ ഏറ്റവും കരുത്താര്‍ജിച്ചത് ക്രെഡിറ്റ് മേഖലയാണ്.

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ആദ്യ പ്രധാനമന്ത്രി ആയപ്പോള്‍ പൊതുമേഖലയേയും സഹകരണ മേഖലയേയും ഒരുപോലെ പ്രോത്സാഹിപ്പിച്ചു. രാജ്യം ആഗോളവത്കരണ നയം അംഗീകരിച്ചപ്പോള്‍ ഈ നിലപാടില്‍ മാറ്റം വന്നു. സഹകരണ മേഖല പരിശോധിച്ചാല്‍ ആഗോളവത് ക്കരണത്തിന് മുമ്പ് സഹകരണ സംബന്ധമായ റിപ്പോര്‍ട്ടുകള്‍ എല്ലാം സഹകരണ സംഘങ്ങള്‍ക്ക് അനുകൂലമായിരുന്നു. എന്നാല്‍ പിന്നീട് അത് മാറി. രാജ്യത്തിൻ്റെ കാര്യത്തില്‍ ഭരണം മാറിയെങ്കിലും സമീപനത്തില്‍ മാറ്റമില്ല. സഹകരണ സ്ഥാപനങ്ങളെ ബാധിക്കുന്ന നയം വീറോടെ നടപ്പാകുന്നു.

കേരളത്തെ പ്രത്യേകം ലക്ഷ്യമിടുന്നു കേരളത്തിലാണ് കൂടുതല്‍ നിക്ഷേപം സഹകരണ മേഖലയിലുള്ളത് വാണിജ്യ ബാങ്കുകളുമായി മത്സരിക്കാന്‍ കേരളത്തിലെ സഹകരണ ബാങ്ക് വളര്‍ന്നിരിക്കുന്നു. ജനങ്ങളുടെ ബാങ്കാണ് സഹകരണബാങ്ക്. നോട്ടു നിരോധന കാലഘട്ടത്തില്‍ സഹകരണ ബാങ്കുകളെ സംരക്ഷിക്കാന്‍ സഹകാരികളോടൊപ്പം കേരളമന്ത്രിസഭ തന്നെ മുന്നോട്ടു വന്നു. കേരളത്തിലെ സഹകരണമേഖയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ജനങ്ങള്‍ പ്രതിജ്ഞയെടുത്തു. സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപം മാത്രമല്ല മറ്റു വിവിധ മേഖലയിലുള്ള സഹായം ജനങ്ങള്‍ക്ക് ലഭിക്കുന്നു.

പ്രത്യേക കണ്ണോടെ സഹകരണ മേഖലയെ തകര്‍ക്കാമെന്ന ലക്ഷ്യത്തോടെ ചിലര്‍ ദുഷ്ടലാക്കോടെ രംഗത്ത് വരികയാണ്. സഹകരണ മേഖല വിശ്വാസ്യതയുടെ കേന്ദ്രമാണ്. എന്നാല്‍ ചില പുഴുക്കുത്തുകള്‍ ഉണ്ടെന്നത് വസ്തുതയാണ്. അഴിമതിയുടെ മാര്‍ഗം സ്വീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വാണിജ്യ ബാങ്കുകളിലും ഇത്തരം കുഴപ്പക്കാരുണ്ട് കേരളത്തെ പ്രേത്യേകം ലക്ഷ്യം വെച്ചു കൊണ്ട് സഹകരണ മേഖലയുടെ വളര്‍ച്ച തടയാന്‍ ഇല്ലാത്ത കാര്യങ്ങള്‍ ആരോപിച്ച് സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. അന്വേഷണം നടത്തി ജനങ്ങളില്‍ അവമതിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഈ നീക്കങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളീയരുടെ ദൈനംദിന ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ് സഹകരണ സ്ഥാപനങ്ങള്‍. മലയാളിയുടെ പൊതുജീവിതം പുരോഗമനപരമായി മുന്നോട്ടുനയിക്കാന്‍ ഉതകുന്ന എല്ലാവിധ ഇടപെടലുകളും നടത്താന്‍ സഹകരണ മേഖലയ്ക്ക് ഇന്ന് കഴിയുന്നുണ്ട്. കാര്‍ഷിക വികസന പ്രക്രിയയില്‍, വ്യാവസായിക മുന്നേറ്റത്തില്‍, നിര്‍മ്മാണ മേഖലയില്‍, വിപണി ഇടപെടലുകളുടെ കാര്യത്തില്‍, ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതില്‍ എന്നുവേണ്ട സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും നമ്മുടെ സഹകരണ പ്രസ്ഥാനത്തിൻ്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. -മുഖ്യമന്ത്രി പറഞ്ഞു.

സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷനായി. കേരള ബാങ്കിൻ്റെ ‘സമഗ്ര പി.എ.സി.എസ്’ പദ്ധതി പ്രകാരം ഉള്ള 80 ലക്ഷം രൂപയും നബാര്‍ഡിൻ്റെ എ.ഐ.എഫ് പദ്ധതി പ്രകാരം ഉള്ള 120 ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. മെയിന്‍ ബ്രാഞ്ച് ഉദ്ഘാടനം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.വി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു.

മീറ്റിംഗ് ഹാള്‍ ഉദ്ഘാടനം കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.പി. സതീഷ് ചന്ദ്രന്‍, സോളാര്‍ സിസ്റ്റം കേരള ബാങ്ക് ഡയറക്ടര്‍ സാബു എബ്രഹാം, കര്‍ഷക പരിശീലന കേന്ദ്രം നബാര്‍ഡ് എ.ജി.എം ദിവ്യ, കോള്‍ഡ് സ്റ്റോറേജ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, ഡാറ്റ സെൻ്റെര്‍ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ലസിത എന്നിവര്‍ ഉദ്ഘാടനം ചെയ്‌തു. ബാങ്ക് മാനേജിങ് ഡയറക്ടര്‍ സുരേഷ് പായം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘാടന സമിതി ചെയര്‍മാന്‍ എം.അനന്തന്‍ സ്വാഗതവും ബി.എഫ്.എസ്.സി ബാങ്ക് പ്രസിഡണ്ട് കെ.തമ്പാന്‍ നന്ദിയും പറഞ്ഞു.

0Shares