
മലപ്പുറം: താനൂർ കസ്റ്റഡി കൊലപാതകത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്‌തു. ഒന്നാം പ്രതി സീനിയര്‍ സി.പി.ഒ ജിനേഷ്, രണ്ടാം പ്രതി സി.പി.ഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സി.പി.ഒ അഭിമന്യു, നാലാം പ്രതി സി.പി.ഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്‌ച പുലർച്ചെയാണ് പ്രതികളെ സി.ബി.ഐ സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്‌തത്.
2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ മമ്പുറം മാളിയേക്കല്‍ വീട്ടില്‍ താമിർ ജിഫ്രി കൊല്ലപ്പെട്ടത്.

ഓഗസ്റ്റ് ഒന്നിന് പുലർച്ചെ താമിർ ജിഫ്രി മരിച്ചു. ക്രൂര മർദനം ഏറ്റാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരുടെ മർദനത്തെ തുടർന്നാണ് മരണമെന്നായിരുന്നു ആരോപണം. താമിർ ജിഫ്രി ഉള്‍പ്പടെയുള്ള യുവാക്കളെ ചേളാരിയിലെ വാടക മുറിയിൽ നിന്നാണ് ഡാൻസാഫ് സംഘം കസ്റ്റഡിയിൽ എടുത്തതെന്നാണ് വിവരം. എന്നാൽ പോലീസ് പറഞ്ഞത് രാത്രി ഒന്നരയോടെ ഒരു പാലത്തിന് അടിയിൽ നിന്നാണ് സംഘത്തെ കസ്റ്റഡിയിൽ എടുത്തത് എന്നാണ്.
