
തലശ്ശേരി: നഗരമധ്യത്തിൽ കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.എൻ.സി.സി റോഡിൽ ട്രാൻസ്ഫോർമറിന് സമീപത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. നാട്ടുകാർ ആദ്യം കണ്ടതിനെ തുടർന്ന് എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു. 45 സെ.മീ നീളമുള്ള ചെടിയാണിത്. എക്സൈസ് സംഘം സ്ഥലത്തെത്തി കഞ്ചാവ് ചെടി നശിപ്പിച്ചു. പൊതുസ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തെ എക്സൈസ് ഗൗരവത്തോടെയാണ് കാണുന്നത്.

ചെടി വളർത്തിയതാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തി വരികയാണ്. വരും ദിവസങ്ങളിൽ ടൗണിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും പരിശോധന നടത്തും. എക്സൈസ് പ്രിവൻറിവ് ഓഫിസർ വി.കെ ഷിബു, ടി.എൻ രാജേഷ് ശങ്കർ, ടി.പി രതീഷ്, കെ.ബൈജേഷ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
ചാരായത്തിനെ അപേക്ഷിച്ച് മാരകശേഷി കുറഞ്ഞ പദാർഥമെങ്കിലും കഞ്ചാവ് കേന്ദ്ര നാഡീവ്യൂഹത്തിൽ വരുത്തുന്ന ഫലങ്ങളാണ് ഇതിനെ ഒരു ലഹരി പദാർഥമായി ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുന്നത്. തുടർച്ചയായുള്ള ഉപയോഗം ഓർമ്മ, അവബോധം, മാനസികാവിഷ്കാരങ്ങൾ മുതലായവയെ പ്രതികൂലമായി ബാധിക്കുന്നു. 1985 സെപ്റ്റമ്പർ 16-ന് ലോകസഭ പാസാക്കിയ നാർകോടിക് ഡ്രഗ്സ് ആൻഡ് സൈകോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് (ഇന്ത്യ) (Narcotic Drugs & Psychotropic Substances (NDPS) Act) പ്രകാരമാണ് ഇന്ത്യയിൽ കഞ്ചാവിൻ്റെ ഉപയോഗം ഗവൺമെന്റിൻ്റെ നിയന്ത്രണത്തിന് വിധേയമാക്കിയത്.
