മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം ഉണ്ടെങ്കില്‍ എന്നെ വിളിച്ചൂടെ? സംവിധായകൻ ബേസിലിനോട് പ്രിയങ്ക ചോപ്ര

  • Post category:entertainment
  • Reading time:1 min read
You are currently viewing മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം ഉണ്ടെങ്കില്‍ എന്നെ വിളിച്ചൂടെ? സംവിധായകൻ ബേസിലിനോട് പ്രിയങ്ക ചോപ്ര

ഡിസംബര്‍ 19ന് ജിയോ മാമി മുംബൈ ചലച്ചിത്രോത്സവത്തില്‍ വേള്‍ഡ് പ്രീമിയറായി മിന്നല്‍ മുരളി പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പായി സംഘടിപ്പിക്കപ്പെട്ട ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് താരത്തിൻ്റെ ചോദ്യം. സംവിധായകന്‍ ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, ജിയോ മാമി ആര്‍ടിസ്റ്റിക് ഡയറക്ടര്‍ സ്മൃതി കിരണ്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ സിനിമയും ഒ.ടി.ടി പ്ലാറ്റ്‌ഫോം തുറന്നിട്ട സാധ്യതകളും ചര്‍ച്ചയായി.

ചര്‍ച്ചയ്ക്കിടെയായിരുന്നു പ്രിയങ്കയുടെ ചോദ്യം. മിന്നല്‍ മുരളിയുടെ വണ്‍ ലൈന്‍ പറയാന്‍ ടൊവീനോയെ വിളിച്ച പോലെ ഇനി ബേസിലിന് തന്നെ വിളിച്ചൂടെ എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം. അതേ സമയം ഒരു നല്ല സിനിമ നിര്‍മിക്കാനാണ് സംവിധായകന്‍ എന്ന നിലയില്‍ ശ്രമിച്ചതെന്നും സൂപ്പര്‍ ഹീറോ ഘടകം അതിനെ ആകര്‍ഷണീയമാക്കുന്ന ഘടകം മാത്രമാണെന്നും ബേസില്‍ ജോസഫ് പറഞ്ഞു.

നിരവധി സൂപ്പര്‍ ഹീറോ സിനിമകള്‍ കണ്ടാണ് നമ്മള്‍ വളര്‍ന്നത്. അവയില്‍ ഭൂരിഭാഗവും പാശ്ചാത്യ രാജ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഉള്ളതാണ്. എന്നാല്‍ ഇന്ത്യന്‍ സംസ്‌കാരത്തിലൂന്നിയ ഒരു സൂപ്പര്‍ ഹീറോയെ നമ്മള്‍ കണ്ടില്ല. ഇന്ത്യയുടെ സംസ്‌കാരവും പുരാണേതിഹാസങ്ങളും പരിശോധിച്ചാല്‍ അവയില്‍ ധാരാളം സൂപ്പര്‍ ഹീറോകളെ നമുക്ക് കാണാം. എന്നാല്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കുക എന്നത് അല്‍പം സങ്കീര്‍ണമാണ്. കാരണം, അമേരിക്കന്‍ സൂപ്പര്‍ ഹീറോകളുടെ വലിയ സ്വാധീനം പ്രേക്ഷകരിലുണ്ട്. അതിനാല്‍ പ്രേക്ഷകര്‍ക്ക് ഏതെങ്കിലും തരത്തില്‍ കണക്ട് ചെയ്യാന്‍ കഴിയുന്ന സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കേണ്ടി വരും.

അതായത് നമ്മുടെ കാഴ്ചാപരിസരങ്ങളില്‍ കണ്ടേക്കാവുന്ന തരത്തിലുള്ള ഒരു സൂപ്പര്‍ ഹീറോ കഥാപാത്രം! ഇത്തരമൊരു ചിന്തയുടെ തുടര്‍ച്ചയാണ് മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോ. ഒരു നല്ല സിനിമ നിര്‍മിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം. സൂപ്പര്‍ ഹീറോ എന്നത് ആ സിനിമയയെ ആകര്‍ഷണീയമാക്കുന്ന ഒരു ഘടകം മാത്രമാണ്. സൂപ്പര്‍ ഹീറോ എന്നതു മാറ്റി വച്ചാലും മിന്നല്‍ മുരളി നല്ല ചിത്രമാകണമെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം, ബേസില്‍ ജോസഫ് പറഞ്ഞു.

0Shares