തിരുപ്പൂര്‍: അവിനാശിയിലെ ദേശിയ പാതയിൽ കെ എസ് ആർ ടി സി വോൾവോ ബസും കണ്ടയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുന്നു. കേരളത്തിലെ മന്ത്രിമാരായ എ.കെ.ശശീന്ദ്രനും വി.എസ്.സുനില്‍കുമാറും അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്. പാലക്കാട് ജില്ലാ കലക്ടറും പോലീസ് മേധാവിയും രക്ഷാ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുനുണ്ട്. തമിഴ്‌നാട് പോലീസും ഫയർഫോഴ്‌സ് വിഭാഗവും നാട്ടുകാരും ചേർന്നാണ് അപകടത്തിൽ പെട്ടവരെ ആദ്യം ആശുപത്രിയിലേക്ക് മാറ്റിയത്.

അപകടത്തിൽ പെട്ടവർ മലയാളികളായതിനാൽ രക്ഷാ പ്രവർത്തനങ്ങൾക്കും മറ്റു നടപടി ക്രമങ്ങൾക്കും കേരള സർക്കാർ നേരിട്ട് ഇടപെടുകയായിരുന്നു. പരിക്കേറ്റവരുടെ ആശുപത്രി ചെലവുകൾ സർക്കാർ ഏറ്റടുത്തിട്ടുണ്ട്. ഇതുവരെ 19 പേർ മരിച്ചതായാണ് വിവരം. അപകട കാരണം അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. അപകടം നടന്നത് ആറുവരി പാതയിലാണ്. മാത്രവുമല്ല ഡിവൈഡർ മറികടന്ന് മറുവശത്തുള്ള റോഡിലേക്ക് ലോറി പാഞ്ഞുകയറുകയാണുണ്ടായത്. ഇതൊക്കെയും എങ്ങനെ സംഭവിച്ചു എന്നത് മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോഴത്തെ പ്രഥമ പരിഗണന പരിക്കേറ്റ് ആശുപത്രിയിലുള്ളവരുടെ ജീവൻ രക്ഷിക്കുക എന്നതും മരിച്ചവരുടെ കുടുംബത്തെ ആശ്വസിപ്പിക്കുക എന്നതുമാണെന്ന് മന്ത്രി പറഞ്ഞു.