
ലക്‌നൗ: മതിയായ പ്രാതിനിധ്യം നല്‍കിയിട്ടും മുസ്ലീങ്ങള്‍ക്ക് തങ്ങളുടെ പാര്‍ട്ടിയെ മനസിലായിട്ടില്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ഭാവിയില്‍ മുസ്ലീങ്ങള്‍ക്ക് സീറ്റ് കൊടുക്കുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കുമെന്നും മായാവതി പറഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം ഭാവിയില്‍ ആവര്‍ത്തിക്കാതെ ഇരിക്കുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനമെന്നും അവര്‍ പറഞ്ഞു.
ദളിതരുടെ പിന്തുണ കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പ്രകടനം കാഴ്‌ച വെയ്ക്കാന്‍ ബിഎസ്.പിക്കായതെന്നും മായാവതി പറഞ്ഞു. അവരുടെ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും മായാവതി പറഞ്ഞു.

ഡോ. ബി ആര്‍ അംബേദ്ക്കർ സ്വപ്‌നം കണ്ട ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി താന്‍ പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു. പ്രതികൂല കാലാവസ്ഥയും കനത്ത ചൂടും ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനത്തെ പ്രതികൂലമായി ബാധിച്ചുവെന്നും അവര്‍ പറഞ്ഞു.
’’ഭാവിയില്‍ തെരഞ്ഞെടുപ്പ് തീയതികള്‍ നിശ്ചയിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ കൂടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കണം,’ മായാവതി കൂട്ടിച്ചേര്‍ത്തു. കൂടാതെ തെരഞ്ഞെടുപ്പ് പ്രക്രിയ വലിച്ച് നീട്ടുന്നത് വോട്ടര്‍മാരുടെ ചിന്താഗതിയില്‍ പ്രതികൂലമായ മാറ്റങ്ങളുണ്ടാക്കുമെന്നും മായാവതി പറഞ്ഞു.
