
കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള രണ്ട് ലിഫ്റ്റുകളില്‍ ചെറിയ ലിഫ്റ്റ് പ്രവര്‍ത്തന ക്ഷമമാണെന്നും വീല്‍ ചെയറിലുള്ള രോഗികള്‍ ഈ ലിഫ്റ്റ് ഉപയോഗിച്ച് വരുന്നതായും ആശുപത്രി സൂപ്രണ്ട് ഡോ.രാജാറാം. എന്നാല്‍ അമിത ഉപയോഗം മൂലം ലിഫ്റ്റ് തകരാറിലാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി വിദ്യാര്‍ഥികള്‍, രോഗിയുടെ കൂട്ടിരിപ്പുകാര്‍ എന്നിവര്‍ ലിഫ്റ്റ് ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ട്രോളി അടക്കം കയറ്റാവുന്ന വലിയ ലിഫ്റ്റിൻ്റെ തകരാര്‍ പരിഹരിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലിഫ്റ്റ് സ്ഥാപിച്ച കമ്പനി ഉള്‍പ്പെടെ ആരും തന്നെ വാര്‍ഷിക മെയിന്റെനെന്‍സ് ഏറ്റെടുക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ ലിഫ്റ്റ് പ്രദേശികമായി റിപ്പയര്‍ ചെയ്യിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഈ വര്‍ഷം റിപ്പയറിനു വേണ്ടി രണ്ട് കമ്പനികളില്‍ നിന്ന് ഓഫര്‍ ലഭിച്ചിട്ടുണ്ട്. പി.ഡബ്ല്യു.ഡി ഇലക്ട്രിക്കല്‍ വിഭാഗത്തിൻ്റെ അനുമതിയോടെ രണ്ടാഴ്ചയ്ക്കകം ലിഫ്റ്റ് ശരിയാക്കുമെന്നും ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.രാജാറാം അറിയിച്ചു. ലിഫ്റ്റ് തകരാറായതിനെ തുടര്‍ന്നു കിടപ്പുരോഗികളെയും മറ്റും ആശുപത്രി ജീവനക്കാരുടെ സഹായത്താലാണ് ചുമന്നു താഴെ ഇറക്കുന്നത്. ലിഫ്റ്റ് തകരാറായത് മൂലം ആശുപത്രിയില്‍ കിടത്തിചികിത്സിക്കുന്നത് നിയന്ത്രിക്കുകയോ ഓപ്പറേഷന്‍ മാറ്റി വെക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
