
മുളിയാർ/ കാസർകോട് : ബോവിക്കാനം ടൗണിൽ രാവിലെയും വൈകിട്ടും പോലീസിൻ്റെയോ, ഹോം ഗാർഡിൻ്റെയോ സേവനം ലഭ്യമാക്കി ഗതാഗതം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് മുളിയാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ജില്ലാ പോലീസ് ചീഫ്, ഉദുമ ഡെപ്യൂട്ടി പോലീസ് ചീഫ് എന്നിവർക്ക് നിവേദനം അയച്ചു.

മുളിയാർ ഗ്രാമപഞ്ചായത്തിൻ്റെ ആസ്ഥാന കേന്ദ്രമായ ബോവിക്കാനം ജന തിരക്കും, വാഹന പെരുപ്പവുമുള്ള ടൗണാണ്. ടൗണിനടുത്തായി സ്ഥിതി ചെയ്യുന്ന ബോവിക്കാനം സ്കൂളുകളിൽ ഒന്നു മുതൽ പ്ലസ്ടു വരെയായി 2500 ൽപരം വിദ്യാർത്ഥികൾ പഠിച്ചു വരുന്നുണ്ട്. കൂടാതെ ഇരിയണ്ണി ഉൾപ്പെടെയുള്ള വിവിധ സ്കൂളു കളിലേക്ക് എത്തപ്പെടേണ്ട നിരവധി കുട്ടികൾ ബോവിക്കാനം ജംഗ്ഷനിൽ എത്തപ്പെടുന്നതോടെ രാവിലെയും വൈകിട്ടും നല്ല തിരക്കനുഭവപ്പെടുന്നു.

ബോവിക്കാനം സ്കൂളിന് അമ്പത് മീറ്റർ മാത്രം ദുരവ്യത്യാസത്തിലുള്ള ചെർക്കള ജാൽസൂർ സംസ്ഥാന പാതയിലൂടെ അണമുറിയാതെ നിരവധി വാഹനങ്ങളാണ് നിത്യവും കടന്നു പോകുന്നത്. ഇതിനിടയിൽ വിദ്യാർത്ഥികൾ റോഡ് മുറിച്ചു കടക്കാൻ വളരെ അധികം പ്രയാസം നേരിടുന്നു. ഇവിടങ്ങളിൽ പലതവണകളിലായി അപകടങ്ങൾ നടന്നിട്ടുണ്ട്. വലിയ അപകടങ്ങൾ സംഭവിച്ചേക്കുമെന്ന ഭയപ്പാടിലാണ് രക്ഷിതാക്കളും നാട്ടുകാരുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
