
ഹരിദ്വാര്‍: ഉത്തരാഖണ്ഡില്‍ റിസോര്‍ട്ടിലെ റിസപ്‌ഷനിസ്‌റ്റ് 19 കാരിയായ അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ട കേസില്‍ നിര്‍ണായകമായി യുവതിയുടെ വാട്‌സാപ്പ് സന്ദേശങ്ങള്‍.
ഇതിനൊപ്പം സുഹൃത്തുക്കള്‍ നല്‍കിയ മൊഴിയിലുമുളളത് പ്രതികള്‍ക്കെതിരായ നിര്‍ണായക തെളിവുകള്‍. റിസോര്‍ട്ടിലെത്തുന്ന അതിഥികളുമായി അങ്കിത കിടക്ക പങ്കിടണമെന്ന് റിസോര്‍ട്ട് ഉടമയും ബി.ജെ.പി നേതാവിൻ്റെ മകനുമായ പുല്‍കിത് ആര്യ, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, പുല്‍കിത് ഗുപ്‌ത എന്നിവര്‍ യുവതിയോട് ആവശ്യപ്പെട്ടിരുന്നു.
സെപ്‌തംബര്‍ 18ന് അങ്കിതയെ കാണാതായ ദിനം ഇവര്‍ മൂവരും അങ്കിതയും ഋഷികേശിലേക്ക് പോയിരുന്നു. തിരികെ റിസോര്‍ട്ടിലേക്ക് വരുംവഴി ചില്ല റോഡില്‍ വച്ച് മൂവരും വാഹനം നിര്‍ത്തി മദ്യപിച്ചു.

ഇവര്‍ തിരികെയെത്താന്‍ അങ്കിത കാത്തിരുന്നു. ഇതിനിടയിലും യുവതിയോട് പ്രതികള്‍ അതേ ആവശ്യം ഉന്നയിച്ചു. റിസോര്‍ട്ടിലെ അനാശാസ്യ പ്രവര്‍ത്തനവും യുവതി ചോദ്യം ചെയ്‌തു. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായി. ഇതോടെ യുവതിയെ കനാലില്‍ തളളിയിട്ട് ഇവര്‍ കൊലപ്പെടുത്തി.
കൊലയുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ റിസോര്‍ട്ട് ഉടമകളും മാനേജരും അതിഥികള്‍ക്ക് പ്രത്യേക സേവനം താന്‍ നല്‍കണമെന്ന് സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും ഉറ്റസുഹൃത്തിന് അങ്കിത സന്ദേശമയച്ചെന്ന് കണ്ടെത്തി. “പാവപ്പെട്ടവളാണ് പക്ഷെ, 10,000 രൂപയ്ക്ക് ശരീരം വില്‍ക്കില്ല.” മരിക്കും മുമ്പ് അങ്കിത സുഹൃത്തിന് അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ ഇങ്ങനെ കുറിച്ചതായും പോലീസ് കണ്ടെത്തി.
റിസോര്‍ട്ടിലെ ഷെഫ് ആയ മന്‍വീര്‍ സിംഗ് ചൗഹാനെ വിളിച്ച് ബാഗ് എത്തിക്കാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച് അങ്കിതയുടെ ബാഗുമായി മറ്റൊരാള്‍ എത്തിയെങ്കിലും അങ്കിതയെ കണ്ടില്ല. യുവതിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷകര്‍ത്താക്കളും ഒപ്പം പുല്‍കിത് ആര്യയും പൊലീസില്‍ പരാതിപ്പെട്ടിരുന്നു.
ഇതിനിടെ അങ്കിതയുടെ കൊലപാതകത്തില്‍ ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബവും രംഗത്തെത്തി. കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരി ജോലി നോക്കിയ വനതാര റിസോര്‍ട്ട് പൊളിച്ചത് കേസിലെ തെളിവുകള്‍ നശിപ്പിക്കാനാണെന്ന് അങ്കിതയുടെ കുടുംബം ആരോപിച്ചു. വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണം എന്നാവശ്യപ്പെട്ട കുടുംബം സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ വിസമ്മതിക്കുകയും ചെയ്‌തു.
