
തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. നെയ്യാറ്റിന്‍കര സ്വദേശി പ്രസാദിന്‍റെ മൃതദേഹമാണ് കാണാതായത്. സംഭവത്തിൽ ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് പോലീസിൽ പരാതി നല്‍കി. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രസാദി(47)നെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ അടുത്ത ദിവസം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കോവിഡ് ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു.
ഞായറാഴ്ച നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനായി ബന്ധുക്കള്‍ പോലീസുമായി എത്തിയപ്പോള്‍ 68 വയസുകാരനായ മറ്റൊരു പ്രസാദിന്‍റെ മൃതദേഹമാണ് ജീവനക്കാര്‍ കാണിച്ചുകൊടുത്തത്. രജിസ്റ്ററില്‍ നെയ്യാറ്റിന്‍കര സ്വദേശി പ്രസാദിന്‍റെ മൃതദേഹത്തെ കുറിച്ച് വിവരമുണ്ടെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.
