
ബോളിവുഡ് താരം സല്‍മാന്‍ ഖാൻ്റെ പന്‍വേല്‍ ഫാം ഹൗസില്‍ സിനിമാ താരങ്ങളുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്തിട്ടുണ്ടെന്ന് സല്‍മാന്‍ ഖാൻ്റെ അയല്‍വാസി ഒരു അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. പന്‍വേലില്‍ നടൻ്റെ ഫാം ഹൗസിന് സമീപം ഭൂമിയുള്ള കേതന്‍ കക്കാട് ആണ് ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്.
ഇതിനെതിരെ സല്‍മാന്‍ അടുത്തിടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. കേതന്‍ കക്കാട് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ തൻ്റെ പ്രശസ്തി കളങ്കപ്പെടുത്തിയതിനാണ് കേസ്. കേസിലെ ഏറ്റവും പുതിയ വാദം കേള്‍ക്കുന്നതിനിടെ, സല്‍മാൻ്റെ അഭിഭാഷകന്‍ പ്രദീപ് ഗാന്ധി വ്യാഴാഴ്ച കോടതിക്ക് മുന്നില്‍ കേതന്‍ കക്കാടിൻ്റെ അഭിമുഖത്തിൻ്റെ പ്രസക്ത ഭാഗങ്ങള്‍ വായിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

കേതന്‍ അനാവശ്യമായി നടൻ്റെ മതപരമായ വ്യക്തിത്വത്തെ തര്‍ക്കത്തിലേക്ക് വലിച്ചിഴച്ചുവെന്നും നടനെതിരെ കുട്ടിക്കടത്ത് ആരോപണങ്ങള്‍ ഉന്നയിച്ചെന്നും സിനിമാതാരങ്ങളുടെ മൃതദേഹം തന്റെ ഫാം ഹൗസില്‍ അടക്കം ചെയ്തിട്ടുണ്ടെന്നും ഗാന്ധി പറഞ്ഞു. ഈ ആരോപണങ്ങളോട് സല്‍മാന്‍ തൻ്റെ അഭിഭാഷകന്‍ മുഖേന പ്രതികരിച്ചു. ശരിയായ തെളിവില്ലാത്ത ഈ ആരോപണങ്ങളെല്ലാം പ്രതിയുടെ ഭാവനാ സൃഷ്ടിയാണ്. ഒരു സ്വത്ത് തര്‍ക്കത്തില്‍, നിങ്ങള്‍ എന്തിനാണ് എൻ്റെ വ്യക്തിപരമായ പ്രശസ്തി കളങ്കപ്പെടുത്തുന്നത്? നിങ്ങള്‍ എന്തിനാണ് മതം കൊണ്ടുവരുന്നത്? എൻ്റെ അമ്മ ഹിന്ദുവാണ്, അച്ഛന്‍ മുസ്ലീമാണ്, എൻ്റെ സഹോദരങ്ങള്‍ ഹിന്ദുക്കളെയാണ് വിവാഹം കഴിച്ചത്. ഞങ്ങള്‍ എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നു.
അതേസമയം, സല്‍മാൻ്റെ പരാതിയില്‍ അഭിമുഖത്തിൻ്റെ ഭാഗമായ മറ്റ് രണ്ട് പേരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭിമുഖം നീക്കം ചെയ്യണമെന്ന് നടന്‍ ആവശ്യപ്പെട്ടതിനാല്‍ ഗൂഗിള്‍, യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ സമൂഹമാധ്യമങ്ങളും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
