
തൃശ്ശൂർ: ക്രിസ്ത്യൻ കമ്മ്യൂണിറ്റിയെ കൂടെ കൂട്ടിയത് സുരേഷ് ഗോപിക്ക് ഗുണം ചെയ്തു. കാലങ്ങളായി കോൺഗ്രസിന് ലഭിക്കുന്ന വോട്ടുകൾ ബി.ജെ.പിക്ക് ലഭിച്ചു. മണിപ്പുർ കലാപം അടക്കം ബി.ജെ.പി കണ്ണടച്ച് ദ്രോഹിച്ച പലതും ഒരു വിഭാഗം മറന്നു. പകരം സുരേഷ് ഗോപിയുടെ വ്യക്തി പ്രഭാവവും ജനങ്ങളോടുള്ള കാരുണ്യ പ്രവർത്തനവും വോട്ടായി മാറി.
ഇസ്രായേൽ- പലസ്തീൻ വിഷയത്തിൽ ബി.ജെ.പിയും മോദിയും സ്വീകരിച്ച ഇസ്രായേൽ അനുകൂല നിലപാട് ഒരു വിഭാഗം ക്രിസ്ത്യൻ വോട്ടുകൾ സുരേഷ് ഗോപിക്ക് അനുകൂലമായി മാറി. മോദിയുടെ സന്ദർശനം സുരേഷ് ഗോപിക്ക് ഗുണം ചെയ്‌തു.
പത്മജ ബി.ജെ.പി പാളയത്തിലേക്ക് പോയത് കോൺഗ്രസിന് വലിയ തിരിച്ചടിയായി. കോൺഗ്രസ് വോട്ടുകളിൽ പത്മജ വിള്ളലുണ്ടാക്കി. പ്രത്യകിച്ചും സ്ത്രീ വോട്ടർമാർക്കിടയിൽ വോട്ടുകൾ മറിഞ്ഞു. കോൺഗ്രസ് നേതാവും സ്ഥാനാർത്ഥിയുമായ മുരളിക്ക് വോട്ട് ചെയ്യരുത് എന്ന് സ്വന്തം പെങ്ങൾ പറയുമ്പോൾ കോൺഗ്രസിലെ സ്ത്രീകൾ വോട്ട് ചെയ്യുന്നതിൽ മാറി ചിന്തിച്ചു.

നോമ്പ് തുറ സമയം മുസ്ലിം പള്ളിയിൽ പോയതും അവരോടൊപ്പം സമയം ചെലവഴിച്ചതും അതുമായി ലഭിച്ച വാർത്താ പ്രാധാന്യവും എല്ലാം സുരേഷ് ഗോപിക്ക് അനുകൂലമായി. മുസ്ലിം സ്നേഹം പ്രകടിപ്പിച്ച് അത് വോട്ടാക്കി മാറ്റി.
ക്രിസ്ത്യൻ പള്ളിയിൽ പോയി മാതാവിന് സ്വർണ്ണ കിരീടം നൽകിയതും സമുദായ സംഘടനകൾക്ക് ഇടയിൽ വലിയ സ്വീകാര്യതയാണ് ഉണ്ടാക്കിയത്. പോരാളി എന്ന നിലയിൽ മുരളിക്ക് മാധ്യമങ്ങൾ നൽകിയ അധിക ഹൈപ്പിൽ അടിയൊഴുക്ക് മനസ്സിലാക്കാൻ കോൺഗ്രസിന് സാധിച്ചില്ല. വിജയം ഉറപ്പിച്ച മട്ടിലായിരുന്നു പാർട്ടി പ്രവർത്തകരുടെ സമീപനം.
മുസ്ലിം ലീഗ് നേതാക്കൾ തൃശ്ശൂർ വന്ന് ലീഗിന് അടിവേരുള്ള ഗുരുവായൂർ അടക്കമുള്ള സ്ഥലങ്ങളിൽ പ്രചാരണം പൂർത്തിയാക്കിയപ്പോൾ കോൺഗ്രസ് ദേശിയ നേതാക്കൾ വേണ്ടവിധം തൃശ്ശൂരിനെ പരിഗണിച്ചില്ല. ഇതൊക്കെയും മുരളിയുടെ തോൽവിക്ക് കാരണമായി. കോൺഗ്രസിന് അകത്ത് രൂപപ്പെട്ട പ്രശ്‌നം പരിഹരിക്കാൻ കോൺഗ്രസിനും സാധിച്ചില്ല.
