
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ സ്റ്റാൻഡ്അപ്പ് കൊമേഡിയൻ മുനവർ ഫാറൂഖിയുടെ സുഹൃത്തിനെ ബി.ജെ.പിക്കാർ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ബി.ജെ.പിയുടെ തൊഴിലില്ലാ ഗുണ്ടകളുടെ തൊഴിൽ മറ്റുള്ളവരെ ആക്രമിക്കലാണെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്ററിൽ കുറിച്ചു.

‘ബി.ജെ.പിയുടെ തൊഴിലില്ലാത്ത ഗുണ്ടകൾ പണിയെടുക്കുകയാണ്. ആളുകളെ ഭീഷണിപ്പെടുത്തുക, സ്ത്രീകളെ ബലാത്സംഗ ഭീഷണി മുഴക്കുക, നിരായുധരായ ആളുകളെ മർദ്ദിക്കുക തുടങ്ങിയവയാണ് അവർ ചെയ്യുന്ന ജോലികൾ. കൂടാതെ ഭാരത് മാതാ കീ ജയ് എന്ന് അലറുകയും ചെയ്യും – പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു. ബൈക്കിൽ പോലീസിനൊപ്പം പോകുന്ന മുനവർ ഫറൂഖിയുടെ സുഹൃത്തിനെ അടിക്കുന്ന വിഡിയോയും പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
മധ്യപ്രദേശിൽ വച്ച് മുനവർ ഫാറൂഖിയെ ഒരു സംഘം ആക്രമിച്ചിരുന്നു. ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും പരിപാടിയിൽ വിമർശിച്ചതിനായിരുന്നു ആക്രമണം. ഹിന്ദു രക്ഷ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. പിന്നീട് മുനവറിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ദിവസം മുൻപ് കോടതിയിൽ ഹാജരാകാനായി പോകവെയാണ് അദ്ദേഹത്തിനെതിരെ ആക്രമണമുണ്ടായത്.
