കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക്; പ്രതിഷേധവുമായി ബി.ജെ.പി എം. പി മനേക ഗാന്ധി

  • Post category:news
  • Reading time:1 min read
You are currently viewing കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക്; പ്രതിഷേധവുമായി ബി.ജെ.പി എം. പി മനേക ഗാന്ധി

അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ മന്ത്രിസഭാ തീരുമാനത്തിനെതിരെ ബി.ജെ.പി എം. പി മനേക ഗാന്ധി. സംസ്ഥാന സർക്കാരിൻ്റെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് വനംമന്ത്രിക്ക് കത്തയച്ചു.

മനേക ഗാന്ധിയ്ക്ക് രേഖാമൂലം മറുപടി നൽകാൻ വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് വനം-വന്യജീവി വകുപ്പ് മന്ത്രി എ .കെ ശശീന്ദ്രൻ നിർദ്ദേശം നൽകി. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ അധികാരം തദ്ദേശ സ്ഥാപനത്തിൻ്റെ അധ്യക്ഷൻമാർക്ക് നൽകാൻ തീരുമാനിച്ചത്. കേന്ദ്ര സർക്കാരിൻ്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് തദ്ദേശ സ്ഥാപന അധ്യക്ഷൻമാരെ ഓണറി വൈൽഡ് ലൈഫ് വാർഡൻ പദവി നൽകാൻ തീരുമാനിച്ചതെന്ന് വനംമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

കത്തിന് വിശദമായ മറുപടി നൽകുമെന്നും വനംമന്ത്രിയുടെ ഓഫീസ് പറഞ്ഞു. നിലവിലുള്ള കേന്ദ്ര വന്യജീവി നിയമം അനുശാസിക്കുന്ന വിധത്തിൽ മാത്രമാണ് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ വനമേഖലയോട് ചേർന്ന് താമസിക്കുന്ന കർഷകരുടെയും മറ്റു ജനങ്ങളുടെയും ദുരിതത്തിന് ശാശ്വതമായ പരിഹാരമെന്ന നിലയിലാണ് സർക്കാർ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.

0Shares