
ആലപ്പുഴയിൽ കൊല്ലപ്പെട്ട ബി.ജെ.പി നേതാവ് രഞ്ജിത്തിന് 20 വെട്ടേറ്റതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ചുണ്ട് മുറിഞ്ഞ് മാറിയെന്നും കീഴ്താടി തകര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

തലയോട്ടി തകര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്. പ്രഭാതസവാരിക്കായി ഇറങ്ങിയ രഞ്ജിത്തിനെ അജ്ഞാത സംഘം അടിച്ചു വീഴ്ത്തിയ ശേഷം ആവര്‍ത്തിച്ച് വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് നിന്നും പ്രതികള്‍ രക്ഷപ്പെട്ടു.
വെട്ടേറ്റ രഞ്ജിത്തിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളക്കിണര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട രഞ്ജിത്ത്. ആലപ്പുഴയില്‍ എസ്.ഡി.പി.ഐ നേതാവിൻ്റെ കൊലപാതകത്തിന് പിന്നാലെയാണ് ബി.ജെ.പി നേതാവിനും വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് എസ്ഡി.പി.ഐ നേതാവ് കൊല്ലപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം.
