
കേരളത്തില്‍ എല്ലാത്തിലും രാഷ്ട്രീയം കാണുന്നതിനാലാണ് ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും ആരാധനാലയങ്ങൾ തുറക്കുന്നതിനെ എതിർക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. ശബരിമല പ്രശ്നത്തിലെ പോലെ ഈ വിഷയത്തിലും വിഭജന രാഷ്ട്രീയമാണ് ബി.ജെ.പി കളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിൽ സ്റ്റീൽ എംപ്ലോയീസ് യൂനിയൻ നടത്തിയ പ്രതീകാത്മക ആത്മഹത്യ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ മുരളീധരൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ആരാധനാലയങ്ങൾ തുറക്കുമ്പോൾ ഭക്തർക്ക് അവരുടെ ആചാരങ്ങൾക്ക് അനുസരിച്ച് ആരാധന നടത്താനുള്ള സൗകര്യം ഉണ്ടായിരിക്കണം.
ഇതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ മതാചാര്യന്മാരുമായി സർക്കാർ ചർച്ച നടത്തമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഹോട്ടലുകളിൽ ഭക്ഷണം വിളമ്പുമ്പോൾ വ്യാപിക്കാത്ത കൊറോണ, അമ്പലങ്ങളിലും പള്ളികളിലും പ്രസാദം നൽകുമ്പോൾ വ്യാപിക്കുമെന്ന സർക്കാറിന്‍റെ നിലപാടിനോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
