2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ആദ്യമായി അമേരിക്കയിൽ ഒരു ബാങ്ക് തകർന്നു; കാരണങ്ങളിലേക്ക്

  • Post category:business / news
  • Reading time:1 min read
You are currently viewing 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ആദ്യമായി അമേരിക്കയിൽ ഒരു ബാങ്ക് തകർന്നു; കാരണങ്ങളിലേക്ക്

2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ആദ്യമായി അമേരിക്കയിൽ ഒരു ബാങ്ക് തകർന്നു. സ്റ്റാർട്ടപ്പ് കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുകയെന്ന ലക്ഷ്യത്തോടെ വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ച സിലിക്കൺ വാലി ബാങ്ക് ആണ് തകർന്നത്.

നിക്ഷേപകർ ഭയപ്പെടേണ്ടതില്ല, എല്ലാ സെക്യൂരിറ്റികളും ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ്റെ നിയന്ത്രണത്തിന് കീഴിലാക്കിയിട്ടുണ്ടെന്ന് കാലിഫോർണിയ റെഗുലേറ്റർമാർ പറഞ്ഞു. ബുധനാഴ്ച ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്തുന്നതിന് 225 കോടി ഡോളര്‍ കണ്ടെത്തേണ്ടതുണ്ടെന്ന് സില്‍ക്കണ്‍ വാലി ബാങ്ക് അറിയിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ബാങ്ക് തകരാന്‍ പോകുന്നു എന്ന അഭ്യൂഹത്തില്‍ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനികളോട് നിക്ഷേപം പിന്‍വലിക്കാന്‍ മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കാന്‍ തുടങ്ങിയതോടെയാണ് ബാങ്ക് തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2008ന് ശേഷം അമേരിക്കയില്‍ ആദ്യമായാണ് ഒരു ബാങ്ക് തകരുന്നത്. നിക്ഷേപം നല്‍കാന്‍ കഴിയാതെ വന്നതോടെ റെഗുലേറ്റര്‍ ഇടപെട്ട് ബാങ്ക് അടച്ചുപൂട്ടുകയായിരുന്നു. 48 മണിക്കൂറിനകമാണ് ബാങ്ക് അടച്ചുപൂട്ടലിലേക്ക് എത്തിയത്. നിക്ഷേപം സംബന്ധിച്ച ആശങ്കകളെ തുടര്‍ന്ന് ബാങ്കിൻ്റെ ഓഹരി വിലയും കൂപ്പുകുത്തിയിരുന്നു. കോവിഡിന് ശേഷം സ്റ്റാര്‍ട്ട് അപ്പ് ഫണ്ടിങ് ഇടിഞ്ഞത് അടക്കമുള്ള കാര്യങ്ങളാണ് തകര്‍ച്ചയിലേക്ക് നയിച്ചത്.

ബാങ്ക് പൂട്ടിയതോടെ, നിക്ഷേപകരുടെ 17500 കോടി ഡോളര്‍ നിക്ഷേപമാണ് ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷൻ്റെ നിയന്ത്രണത്തിലായത്. നാഷണല്‍ ബാങ്ക് ഓഫ് സാന്റാ ക്ലാര എന്ന പേരില്‍ പുതിയ ബാങ്ക് രൂപീകരിച്ചതായും എല്ലാവരുടെയും നിക്ഷേപം സുരക്ഷിതമായിരിക്കുമെന്നും എഫ്ഡിഐസി അറിയിച്ചു.

0Shares