
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. യു.എ.പി.എ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചു വർഷത്തേക്കാണ് നിരോധനം. സംഘടനയുടെ പ്രവർത്തനം നിയമ വിരുദ്ധമെന്ന് കണ്ടെത്തലിനെ തുടർന്നാണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട അനുബന്ധ സംഘടനകൾക്കും നിരോധനം ബാധകമാണ്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് നിരോധനം. പിഎഫ്ഐക്ക് അന്താരാഷ്ട്ര ഭീകര സംഘടനകളുമായുള്ള ബന്ധം തെളിഞ്ഞതായും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടിൻ്റെ സ്ഥാപക നേതാക്കളിൽ ചിലർക്ക് നിരോധിത സംഘടനകളായ സിമിയുടെയും ജമാഅത്ത് ഉൽ മുജാഹിദ്ദീൻ ബംഗ്ലാദേശി (ജെ.എം.ബി)ൻ്റെയും നേതാക്കളായിരുന്നുവെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നു.

റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർ.ഐ.എഫ്), കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എ.ഐ.ഐ.സി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംബവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകളും നിയമ വിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് എൻ.ഐ.എയുടെ നേതൃത്വത്തിൽ നടന്ന രണ്ട് റൗണ്ട് റെയ്‌ഡുകൾക്ക് ശേഷമാണ് നിരോധനം. സെപ്തംബർ 22 നായിരുന്നു ആദ്യ റൗണ്ട് റെയ്‌ഡുകൾ നടന്നത്. തുടർ റെയ്‌ഡുകൾ സെപ്റ്റംബർ 27 ചൊവ്വാഴ്‌ച പല സംസ്ഥാനങ്ങളിലും കണ്ടു. ചൊവ്വാഴ്‌ച പി.എഫ്.ഐയുമായി ബന്ധപ്പെട്ട 250 പേരെയെങ്കിലും കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്‌ച ഏഴ് സംസ്ഥാനങ്ങളിലെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്‌ഡ് നടത്തിയിരുന്നു. ഓപ്പറേഷന്‍ ഒക്ടോപ്പസിന്‍റെ ഭാഗമായുള്ള രണ്ടാംഘട്ട തെരച്ചിലാണ് ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, അസം, കർണാടക, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നടന്നത്. ആദ്യം നടന്ന എന്‍.ഐ.എ റെയ്‌ഡിനെ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ആസുത്രണം ചെയ്തിരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വീണ്ടും റെയ്‌ഡ് ആരംഭിച്ചതെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.
പോപ്പുലർഫ്രണ്ടിൻ്റെ വയനാട് ജില്ലാ കമ്മിറ്റി ഓഫീസിലും പോലീസ് റെയ്‌ഡ് നടത്തി. മാനന്തവാടി എരുമത്തെരുവിലെ ഓഫീസിലാണ് റെയ്‌ഡ് നടക്കുന്നത് ഡി.വൈ.എസ്.പി എ.പി ചന്ദ്രൻ്റെ നേതൃത്വത്തിലാണ് റെയ്‌ഡ്. അതേസമയം, കേരളത്തിൽ പിഎഫ്ഐ ഹർത്താലിൽ ദിനത്തിലെ അക്രമങ്ങളിൽ 13 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ. തിരുവനന്തപുരത്ത് അഞ്ചു, കോട്ടയത്ത് നാല്, തൃശൂർ, കണ്ണൂർ ജില്ലകളിൽ രണ്ടുപേർ വീതവുമാണ് അറസ്‌റ്റിലായത്.
