
ആരാധകരെ ഞെട്ടിച്ചുകൊണ്ട് ‘ഞാന്‍ വിരമിക്കുന്നു’ എന്ന സന്ദേശം ട്വീറ്റ് ചെയ്ത് ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു. 25-വയസുള്ള ഇന്ത്യയുടെ റിയോ ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ്, തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഡെന്‍മാര്‍ക്ക് ഓപ്പണ്‍ തന്‍റെ അവസാനത്തെ മത്സരം എന്നെഴുതി വിരമിക്കലിനെ കുറിച്ച് പറഞ്ഞത്.ആദ്യ വായനയില്‍ ആരാധകരെ ആശയകുഴപ്പത്തിലാക്കിയ സിന്ധുവിന്‍റെ ട്വീറ്റ് താരത്തിന്‍റെ വിരമിക്കല്‍ പ്രഖ്യാപനമാണെന്നാണ് ആദ്യം തോന്നുക.
എന്നാല്‍ അതല്ല കാര്യം. ആരാധകരെ ഞെട്ടിച്ച സന്ദേശത്തില്‍ ‘അഭൂതപൂര്‍വമായ സമയങ്ങളില്‍ അഭൂതപൂര്‍വമായ നടപടികള്‍ ആവശ്യമാണ്’ എന്നാണ് താരം കുറിച്ചത്. ‘ഇന്ന്, ഈ അസ്വസ്ഥതയിൽ നിന്ന് ഞാന്‍ വിരമിക്കാന്‍ തിരുമാനിക്കുന്നു. ഈ നിഷേധാത്മകത, നിരന്തരമായ ഭയം, അനിശ്ചിതത്വം എന്നിവയില്‍ നിന്ന് ഞാന്‍ വിരമിക്കുന്നു’, സിന്ധു എഴുതി. എന്നിരുന്നാലും, ഏഷ്യ ഓപ്പണ്‍ ടൂര്‍ണമെന്റിനായി പരിശീലനം നടത്തുമെന്ന താരത്തിന്‍റെ ട്വിറ്ററിലെ സന്ദേശത്തിന്‍റെ അവസാന ഭാഗം ആരാധകരെ അത്ഭുതപ്പെടുത്തി. ‘ഈ മഹാമാരി എന്റെ കണ്ണ് തുറപ്പിക്കുന്നതാണ്. കളിയുടെ അവസാന ഷോട്ട് വരെ എതിരാളികളെ പല്ലും നഖവും ഉപയോഗിച്ച് നേരിടാന്‍ എനിക്ക് കഠിനമായി പരിശീലിക്കാനാകും.

ഞാന്‍ ഇത് മുമ്പ് ചെയ്തിട്ടുണ്ട്, അത് വീണ്ടും ചെയ്യാന്‍ കഴിയും. എന്നാല്‍ ലോകം മുഴുവന്‍ പ്രതിസന്ധിയിലാക്കിയ ഈ അദൃശ്യ വൈറസിനെ ഞാന്‍ എങ്ങനെ പരാജയപ്പെടുത്തും? മാസങ്ങളായി വീട്ടിലാണ്. പുറത്തേക്കിറങ്ങുമ്പോഴെല്ലാം ഞങ്ങള്‍ സ്വയം ചോദിക്കുന്നു, ഇതെല്ലാം മനസിലാക്കുകയും ഹൃദയസ്പര്‍ശിയായ കാര്യങ്ങളെക്കുറിച്ച് വായിക്കുകയും ചെയ്യുന്നത് എന്നെക്കുറിച്ചും നമ്മള്‍ ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ചും വളരെയധികം ചോദ്യം ചെയ്യാന്‍ എന്നെ സഹായിച്ചിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് എനിക്ക് ഡെന്‍മാര്‍ക്ക് ഓപ്പണില്‍ കളിക്കാന്‍ സാധിക്കാത്തത് അതില്‍ അവസാനത്തേതായിരുന്നു. ഞാന്‍ നെഗറ്റീവിറ്റിയില്‍ നിന്ന് വിരമിക്കുന്നു. ഭയത്തില്‍ നിന്നും അനിശ്ചിതത്വത്തില്‍ നിന്നും വിരമിക്കുന്നു’വെന്ന് സിന്ധു കുറിച്ചു.
വൃത്തിഹീനമായ സാഹചര്യത്തില്‍ നിന്നും വൈറസിനോടുള്ള അലംഭാവത്തോടെയുള്ള സമീപനത്തില്‍ നിന്നും താന്‍ പിന്‍വാങ്ങുന്നു എന്നും സിന്ധുവിന്‍റെ ട്വീറ്റില്‍ പറഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍ കോവിഡ് ബോധവത്കരണമാണ് സിന്ധു തന്‍റെ ട്വീറ്റിലൂടെ ഉദ്ദേശിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
