
കാസർകോട്: അപകടാവസ്ഥയിലായ ബദിയടുക്ക പഞ്ചായത്ത് ബസ്സ്റ്റാന്റ് പൊളിച്ചു മാറ്റിയിട്ട് ഒരു വര്‍ഷത്തിലധികമായി. ഇവിടെ ബസ്സ്റ്റാന്റ് പുനഃസ്ഥാപിക്കണം എന്ന് ബസ് ഓണേഴ്സ് അസോസിയേഷൻ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളും കുട്ടികളും വയോധികരടക്കമുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ വന്ന്‌പോകുന്ന ഈ ബസ്സ്റ്റാന്റില്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യംപോലും പഞ്ചായത്ത് ഏര്‍പ്പെടുത്തിയിട്ടില്ല. ശുചിമുറി പോലും ഇല്ലാത്തത് ബസ് ജീവനക്കാരെയും വളരെ വിഷമത്തിലാക്കുന്നുണ്ട്.

നിലവില്‍ പി.ഡബ്ല്യു.ഡി. റോഡിലൂടെ ബസുകള്‍ വരുന്നു-നിര്‍ത്തുന്നു-പോകുന്നു എന്നല്ലാതെ ഒരു ബസ്സ്റ്റാന്റ് ഇവിടെയില്ല. ഒരു സൗകര്യവും ഏര്‍പ്പാടാക്കാതെയാണ് പഞ്ചായത്ത് അധികൃതര്‍ സ്റ്റാന്റ് ഫീസ് ഈടാക്കുന്നത്.
2020 ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ സൗകര്യങ്ങളോടുകൂടിയ ബസ്സ്റ്റാന്റ് പുനഃസ്ഥാപിക്കുന്നത് വരെ ബസ്സ്റ്റാന്റ് ഫീസ് നല്‍കേണ്ടതില്ലെന്ന് അസോസിയേഷന്‍ തീരുമാനിച്ചതായി ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിച്ചു.
