
ഇനി ഡ്രൈവിംഗ് ലൈസൻസിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ആയുർവേദ ഡോക്ടർമാർക്കും നൽകാം. മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുവാൻ ആയുർവേദ ബിരുദമുള്ള രജിസ്ട്രേഡ് ഡോക്ടർമാരേയും അനുവദിച്ചുകൊണ്ട് ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.

വിവിധ തലത്തിൽ നിന്നുള്ള നിരന്തര അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇതുവരെ അലോപ്പതി ഡോക്ടർമാരുടെയും ആയുർവേദത്തിൽ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കൽ സർട്ടിഫിക്കറ്റ് മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. ഇനിമുതൽ ആയുർവേദത്തിൽ ബിരുദധാരികളായ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർമാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഡ്രൈവിംഗ് ലൈസൻസിനു വേണ്ടി ഉപയോഗിക്കാൻ സാധിക്കും.
മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് ബി.എ.എം.എസ് ഡോക്ടർമാർക്ക് എം.ബി.ബി.എസ് ഡോക്ടർമാരുടേതിന് തുല്യമായ യോഗ്യതയുണ്ടെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ വ്യക്തമാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
