
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. ബില്ലിൻ്റെ വോട്ടെടുപ്പിന് മുമ്പ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ഇതിന് കൂട്ടുനിൽക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
അഴിമതി കേസിൽ ലോകായുക്ത വിധിയോടെ പൊതുപ്രവർത്തകർ പദവി ഒഴിയണം എന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് ഭേദഗതിയിലൂടെ എടുത്ത് കളഞ്ഞത്. ലോകായുക്തക്ക് ജുഡീഷ്യൽ പദവി ഇല്ലെന്നും ലോകായുക്ത കോടതിക്ക് തുല്യം അല്ലെന്നും ഹൈകോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും നിയമമന്ത്രി പി.രാജീവ് പറഞ്ഞു.

അതേസമയം ബില്ലിൽ സബ്ജെക്ട് കമ്മിറ്റിക്കും ഭേദഗതി വരുത്താമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയുടെ ഉത്തരവ് ഉണ്ടായാൽ അതിൽ പരിശോധനയ്ക്കുള്ള അവകാശം നിയമസഭയ്ക്കായിരിക്കും. ഉത്തരവിൽ തീരുമാനമെടുക്കുന്നതിൽ നിന്ന് ഗവർണറെ ഒഴിവാക്കും.
മന്ത്രിമാർക്ക് എതിരായ വിധി മുഖ്യമന്ത്രിക്കും എം.എൽ.എമാർക്ക് എതിരായ വിധി സ്‌പീക്കർക്കും പരിശോധിക്കാം. ലോകായുക്ത ബിൽ സഭയിൽ അവതരിപ്പിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പുതിയ ഭേദഗതികൾ ബില്ലിൽ ഉൾപ്പെടുത്തിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.
