
മുസ്‌ലിം ലീഗ് രാജ്യത്തെ ഏറ്റവും വലിയ വർഗീയ പാർട്ടി തന്നെയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബി.ജെ.പിയുമായി യോജിക്കാൻ തയാറാകുമോയെന്ന് ലീഗിനോട് ചോദിക്കണം. ലീഗ് നയം മാറ്റി വന്നാൽ എൻ.ഡി.എയിലേക്ക് സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് വിഷയത്തിൽ പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായമില്ല. താനും ശോഭാ സുരേന്ദ്രനും പറഞ്ഞത് ഒരേ കാര്യമാണെന്നും ബി.ജെ.പി അധ്യക്ഷൻ വ്യക്തമാക്കി. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ രഹസ്യധാരണയുണ്ട്. തിരുവനന്തപുരത്തെ നേമം അടക്കമുള്ള മണ്ഡലങ്ങളിൽ ബി.ജെ.പിയെ തോൽപ്പിക്കുകയാണ് ഇരുമുന്നണികളുടെയും ലക്ഷ്യം. തീവ്രവാദ ശക്തികളെ ഉപയോഗിച്ചാണ് ഇരുമുന്നണികളും രാഷ്ട്രീയം കളിക്കുന്നത്.
മുസ്‌ലിം ലീഗ് വിട്ട് ആരെങ്കിലും ബി.ജെ.പിയിൽ വരുന്നതിൽ എതിർപ്പില്ല. മോദിയുടെ നയം സ്വീകരിച്ചാൽ മുസ്‌ലിം ലീഗിനും മുന്നണിയിലേക്ക് വരാം. ഒരാഴ്ചക്കുള്ളിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കും. സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
