
ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ആര്യൻ ഖാൻ ആവശ്യപ്പെട്ട പ്രകാരം അദ്ദേഹത്തിനു ശാസ്ത്ര സംബന്ധമായ പുസ്തകങ്ങൾ വായിക്കാൻ നൽകിയതായി എൻ.സി.ബി അറിയിച്ചു. വീട്ടിൽനിന്നുള്ള ഭക്ഷണം അനുവദിക്കാൻ കഴിയാത്തതിനാൽ എൻ.സി.ബി ആസ്ഥാനത്തിനു സമീപത്തുള്ള റസ്റ്ററന്റിൽ നിന്നാണ് ആര്യനു ഭക്ഷണം എത്തിച്ചത്.

ആര്യന്റെയും മറ്റ് പ്രതികളുടെയും മൊബൈൽ ഫോണുകൾ ഗാന്ധിനഗറിലുള്ള ലാബിലാണ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ഓരോ നിമിഷവും ട്വിസ്റ്റുകളും നീക്കങ്ങളുമുള്ള അഗതാ ക്രിസ്റ്റി, ഷെർലക്ക് ഹോം നോവലുകൾ പോലെയാണ് ആഡംബര കപ്പലിലെ ലഹരിമരുന്നു കേസെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കോടതിയിൽ വ്യക്തമാക്കി.
ബോളിവുഡ് താരം ഷാറുഖിൻ്റെ മകൻ ആര്യൻ ഉൾപ്പെടെ 16 പേരെയാണ് ഇതുവരെ എൻ.സി.ബി അറസ്റ്റ് ചെയ്തിരിക്കുന്നത്.ആര്യനുൾപ്പെടെയുള്ളവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയിരുന്ന ശ്രേയസ് നായർ ഉൾപ്പെടെ നാല് പേരെ കോടതി ചൊവ്വാഴ്ച റിമാൻഡ് ചെയ്തു. ആര്യനെയും മറ്റ് ആറു പേരെയും തിങ്കളാഴ്ച റിമാൻഡ് ചെയ്തിരുന്നു. കേസിന്റെ അടിവേര് കണ്ടെത്താനായി വിശദമായ അന്വേഷണം അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.
