
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ നടന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വൻവിജയം. 39 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും രണ്ട് സില്ലാ പരിഷത്ത് സീറ്റുകളിലും പാര്‍ട്ടി വിജയിച്ചു. അഞ്ച് ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എൻ.പി.പി) ഒരു സീറ്റിലും, സ്വതന്ത്രര്‍ ഒമ്പതിലും വിജയം നേടി.
അരുണാചല്‍ പ്രദേശിലെ ജനഹൃദയങ്ങളില്‍ ബി.ജെ.പിക്ക് ശക്തമായ പിന്തുണയുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ദ്വിതല പഞ്ചായത്തിരാജ് സംവിധാനം സംസ്ഥാനത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഫലപ്രദമായ തദ്ദേശ ഭരണത്തിൻ്റെ ഗുണങ്ങള്‍ ജനങ്ങളിൽ എത്തിക്കുന്നതിൻ്റെയും തെളിവാണ് ഈ ഫലങ്ങളെന്നും വിലയിരുത്തപ്പെടുന്നു.

സംസ്ഥാനത്തെ 23 ജില്ലകളിലായി ഒഴിഞ്ഞുകിടന്ന 54 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും രണ്ട് സില്ലാ പരിഷത്ത് സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒരു സില്ലാ പരിഷത്ത് സീറ്റിലേക്കും അഞ്ച് ഗ്രാമപഞ്ചായത്ത് സീറ്റിലേക്കും മാത്രമാണ് തിരഞ്ഞെടുപ്പ് നടന്നത്. ബാക്കിയുളളിടത്ത് എതിരില്ലാതെ അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു
അരുണാചല്‍ പ്രദേശില്‍ 242 മണ്ഡലങ്ങളുള്ള 25 സില്ലാ പരിഷത്തുകളും 8,145 സീറ്റുകളുള്ള 2,115 ഗ്രാമപഞ്ചായത്തുകളുമുണ്ട്. അരുണാചല്‍ പ്രദേശിലെ ജനസംഖ്യ 13.84 ലക്ഷമാണ്. 2020 ഡിസംബറിലാണ് സംസ്ഥാനത്ത് ഏറ്റവും ഒടുവില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്.
