
അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റാന്‍ വിദഗ്ധ സമിതിയുടെ ശുപാര്‍ശ വന്നെങ്കിലും ദൗത്യം ഇനിയും വൈകും. ഈസ്റ്ററിന് ശേഷം അരിക്കൊമ്പനെ പിടികൂടാമെന്നാണ് ധാരണ. വിധിപ്പകര്‍പ്പ് ലഭിച്ചതിന് ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും വനംവകുപ്പ്. ഇത് കൂടാതെ ആധുനിക സംവിധാനമുള്ള റേഡിയോ കോളറും വനംവകുപ്പിൻ്റെ കൈവശമില്ല.
അസാമില്‍ നിന്നും ഈ റേഡിയോ കോളര്‍ എത്താനും താമസമുണ്ടാകും. ഇതിനാല്‍ തന്നെ പൊതു അവധി ദിനങ്ങളില്‍ ആനയെ പിടികൂടെണ്ടെന്നാണ് നിലവിലെ ധാരണ. അരിക്കൊമ്പന്‍ മിഷനില്‍ പങ്കെടുക്കേണ്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ തിങ്കളാഴ്ച വിളിച്ചുകൂട്ടും. അതിനു ശേഷമായിരിക്കും നടപടി തുടങ്ങുക.

അതേസമയം, സാറ്റലൈറ്റ് റേഡിയോ കോളര്‍ ലഭിക്കുന്നത് വൈകിയാല്‍ ദൗത്യം ഇനിയും നീളുന്നതിനാണ് സാധ്യത. സംസ്ഥാന വനവകുപ്പിൻ്റെ കൈവശമുള്ള ജി.എസ്എം റേഡിയോ കോളര്‍ പറമ്പിക്കുളത്ത് ഉപയോഗിക്കാനാവില്ല. നിലവില്‍ ആസാമില്‍ മാത്രമാണ് സാറ്റലൈറ്റ് റേഡിയോ കോളര്‍ ഉള്ളത്. അവിടെ നിന്ന് കോളര്‍ എത്തിച്ചതിന് ശേഷമേ ദൗത്യം ആരംഭിക്കാനാകൂ.
