
ബി.ജെ.പി നേതാവിൻ്റെ പ്രവാചക നിന്ദ പ്രസ്താവനയില്‍ ഇന്ത്യ മാപ്പു പറയേണ്ടതില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ത്യ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാജ്യമാണ്. പ്രധാനമന്ത്രിയും ആര്‍.എസ്എസ് തലവനും പലതവണ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.രാജ്യത്ത് ചിലര്‍ കലഹങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.

അവര്‍ പ്രധാനമന്ത്രിയും മോഹന്‍ ഭാഗവതും പറയുന്നത് കേള്‍ക്കണം. രാജ്യത്ത് സമാധാന അന്തരീക്ഷം ഉണ്ടാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. മറ്റു രാജ്യങ്ങളുടെ ആവശ്യത്തിന് വഴങ്ങി ഇന്ത്യ മാപ്പു പറയേണ്ടതില്ല. കശ്മീര്‍ വിഷയത്തിലടക്കം ഈ രാജ്യങ്ങളടക്കം പലതും ഇന്ത്യന്‍ നിലപാടിനെതിരെ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ബാധിക്കാറില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു.
നേരത്തെ പ്രവാചക നിന്ദ പ്രസ്താവനയില്‍ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ രംഗത്തെത്തിയിരുന്നു. ഒ.ഐ.സിയുടെ നിലപാട് അനാവശ്യവും ഇടുങ്ങിയ മനഃസ്ഥിതിയുമുള്ളതാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.
