
കൊച്ചി: കേരളത്തിൽ സ്‌ഫോടന പരമ്പരയും ചാവേർ ആക്രമണവും ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതി റിയാസ് അബുബക്കർ കുറ്റക്കാരനെന്ന് എൻ.ഐ.എ കോടതി. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി. പ്രതിക്കെതിരെ എൻഐഎ ചുമത്തിയ 38,39 വകുപ്പും 120 B വകുപ്പും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ശിക്ഷാ വിധിയിൽ വാദം വ്യാഴാഴ്‌ച ആരംഭിച്ചു.
ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനുമായി ചേർന്ന് റിയാസ് അബൂബക്കർ കേരളത്തിൽ സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്‌തെന്നാണ് എൻ.ഐ.എ കണ്ടെത്തൽ.
2018 മെയ് 15നാണ് റിയാസ് അബൂബക്കറിനെ ഐ.എസ് ബന്ധം ആരോപിച്ച് എൻ.ഐ.എ അറസ്റ്റ് ചെയ്‌തത്. ഇയാളുടെ പക്കൽ നിന്നും നിരവധി ഡിജിറ്റൽ തെളിവുകൾ അറസ്റ്റിൻ്റെ സമയത്ത് പിടിച്ചെടുത്തിരുന്നു. വിധിയിൽ ഇതും നിർണായകമായി.

ശ്രീലങ്കൻ സ്‌ഫോടന പരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടു എന്നാണ് റിയാസ് അബൂബക്കറിനായുള്ള കേസ്. ഇതിന് പുറമേ ഇയാൾ സ്വയം ചാവേറാകാൻ പദ്ധതിയിട്ടിരുന്നു എന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ.
ഭീകരാക്രമണത്തിലായി കേരളത്തിൽ നിന്നുള്ള യുവാക്കളെ റിയാസ് സോഷ്യൽ മീഡിയ വഴി സ്വാധീനിക്കാൻ ഉൾപ്പെടെ ശ്രമിച്ചിരുന്നു. ഇതിനായുള്ള തെളിവുകളിൽ ഇയാളിൽ നിന്നും പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ടെന്ന് എൻ.ഐ.എ പറയുന്നു.
