
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ മരണത്തില്‍ ആരോപണവിധേയരായവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി അര്‍ജന്റീന ജഡ്ജ്. മരിക്കുന്നതതിന് ദിവസങ്ങള്‍ക്കു മുമ്പ് അദ്ദേഹത്തെ പരിചരിച്ച ഏഴ് ആരോഗ്യ വിദഗ്ധര്‍ക്കാണ് അര്‍ജന്റീന ജഡ്ജ് ഒര്‍ലാന്‍ഡോ ഡയസ് യാത്രാവിലക്കേര്‍പ്പെടുത്തിയത്.
മാറഡോണയുടെ മരണത്തിനു പിന്നാലെ ആരോപണമുയര്‍ന്ന ചികിത്സാ സംഘത്തിലുള്ളവരാണ് ഇവര്‍.

മാറഡോണയുടെ കുടുംബഡോക്ടറും ന്യൂറോ സര്‍ജനുമായ ലിയോപോള്‍ഡോ ല്യൂക്ക്, മനോരോഗ വിദഗ്ധന്‍ അഗുസ്റ്റിന കോസാചോവ്, മനഃശാസ്ത്രജ്ഞന്‍ കാര്‍ലോസ് ഡയസ്, ദഹിയാന മാഡ്രിഡ്, റിക്കാര്‍ഡോ അല്‍മിറോണ്‍, ഡോക്ടര്‍ നാന്‍സി ഫോര്‍ലിനി, നഴ്സിങ് കോ-ഓര്‍ഡിനേറ്റര്‍ മാരിയാനോ പെറോണി എന്നിവര്‍ക്കാണ് ജഡ്ജ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരേ കഴിഞ്ഞയാഴ്ച മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് ചാര്‍ജ് ചെയ്തിരുന്നു.
നേരത്തെ മാറഡോണയുടെ അവസാന സമയത്ത് ചികിത്സാ സംഘത്തില്‍ നിന്ന് വേണ്ട പരിചരണം ലഭിച്ചില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു. കൃത്യസമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ മാറഡോണ ജീവിച്ചിരിക്കുമായിരുന്നെന്നും ഫുട്‌ബോള്‍ ഇതിഹാസം 12 മണിക്കൂറിലധികം വേദന അനുഭവിച്ചുവെന്നും പ്രോസിക്യൂട്ടര്‍ക്ക് നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അശ്രദ്ധയോടെയാണ് ചികിത്സാസംഘം പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
