
അടൂർ: പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടുപേർ മരിച്ച അപകടത്തിൽ ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ. അനുജയും ഹാഷിമുമായി കാറിൽ മൽപിടുത്തം നടന്നിരുന്നതായി ഏനാദിമംഗലം പഞ്ചായത്ത് അംഗം ശങ്കർ മരൂർ. അപകടത്തിന് മുമ്പ് കാർ ശ്രദ്ധയിൽ പെട്ടിരുന്നതായും ആലയിൽപ്പടിയിൽ കാർ കണ്ടിരുന്നുവെന്നും ശങ്കർ പറയുന്നു.
ഓട്ടത്തിനിടെ കാറിൻ്റെ ഡോർ തുറന്നു. അനുജ ഇരുന്ന ഭാഗത്തെ ഡോർ മൂന്നു തവണ തുറന്നു. കാലുകൾ പുറത്തിടുന്നത് കണ്ടിരുന്നു എന്ന് ശങ്കർ മരൂർ പറയുന്നു. കാർ പലവട്ടം വലത്തേക്ക് പാളിയിരുന്നെന്നും ശങ്കർ വെളിപ്പെടുത്തി. അമിത വേഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നു എന്ന് ലോറി ഡ്രൈവറിൻ്റെ മകൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു.

നൂറനാട് സ്വദേശിയാണ് അനുജ. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപിക കൂടിയാണ് മരിച്ച അനുജ. കായംകുളം സ്വദേശിയാണ് ഭർത്താവ്. ഇവർക്ക് 11 വയസുള്ള മകനും ഉണ്ട്. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. ഹരിശ്രീ എന്ന ബസിൻ്റെ ഡ്രൈവറാണ് ഹാഷിം. സഹ അധ്യാപകർക്കൊപ്പം തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. അനുജയെ ഹാഷിം വാഹനം തടഞ്ഞ് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
കുളക്കടയിൽ വെച്ചാണ് ഹാഷിം വാഹനം തടഞ്ഞതെന്ന് പ്രധാനാധ്യാപിക പറയുന്നു. ഹാഷിം വിളിച്ചപ്പോൾ അനുജ ആദ്യം പോയില്ല. പിതൃസഹോദരൻ്റെ മകനാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഹാഷിം ട്രാവലറിലേക്ക് കയറാൻ ശ്രമിച്ചിരുന്നു. വഷളാകുന്ന ഘട്ടത്തിൽ അനുജ ഇറങ്ങിപ്പോയെന്ന് പ്രധാനാധ്യാപിക പറഞ്ഞു. അസ്വാഭവികത തോന്നി അധ്യാപകർ അനുജയെ വിളിച്ചിരുന്നു. ഫോൺ വിളിച്ചപ്പോൾ അനുജ കരഞ്ഞു. മരിക്കാൻ പോകുന്നുവെന്ന് അനുജ പറഞ്ഞു. അമിത വേഗത്തിലാണ് കാർ പോയതെന്ന് പ്രധാനാധ്യാപിക പറഞ്ഞു.
അപകടത്തിൽപ്പെട്ട കാറിൽ നിന്നും മദ്യക്കുപ്പിയും കണ്ടെത്തി. കാർ എതിർ ദിശയിൽ വന്ന കണ്ടെയ്‌നർ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഈ കാർ വാടകയ്ക്ക് എടുത്തതാണ്.
