ബി.സി.സി.ഐ പ്രഖ്യാപിച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കുള്ള വാർഷിക കരാർ തുകകൾ അറിയാം

  • Post category:news / sports
  • Reading time:1 min read
You are currently viewing ബി.സി.സി.ഐ പ്രഖ്യാപിച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കുള്ള വാർഷിക കരാർ തുകകൾ അറിയാം

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കുള്ള വാർഷിക കരാർ കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ഏഴു കോടി രൂപയാണ് എ പ്ലസ് വിഭാഗത്തിൽ ഉൾപ്പെട്ട മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ വാർഷിക കരാ‍ർ തുക. 2022/23 വർഷത്തെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ വാർഷിക കരാർ അനുസരിച്ച് പാക് ക്യാപ്റ്റൻ ബാബർ അസമിനു കിട്ടുന്നതിനേക്കാൾ 12 മടങ്ങ് അധിക വരുമാനമാണ് കോലിക്ക് ലഭിക്കുന്നത്.

1.25 ദശലക്ഷം പാക്കിസ്ഥാനി രൂപയെന്ന ബാബർ അസമിൻ്റെ പ്രതിഫലം ഇന്ത്യൻ രൂപ അനുസരിച്ച് ഏകദേശം 43,50,000 രൂപയാണ്. കരാർ പ്രകാരം പാക്കിസ്ഥാനിലെ മുൻനിര താരങ്ങൾക്ക് ലഭിക്കുന്ന വരുമാനം ഇന്ത്യയിലെ സി കാറ്റഗറി താരങ്ങൾക്കുള്ളതിനേക്കാൾ കുറവാണ്. സി കാറ്റഗറിയിലുള്ള സഞ്ജു സാംസൺ, അർഷ്ദീപ് സിങ് എന്നിവരുടെ വരുമാനത്തിൻ്റെ പകുതിയാണ് പാക്കിസ്ഥാനിലെ മുൻനിര താരങ്ങൾക്ക് ലഭിക്കുന്നത്.

ബാബർ അസം, മുഹമ്മദ് റിസ്‍വാൻ, ഷഹീൻ ഷാ അഫ്രീദി, ഇമാം ഉൾ ഹഖ്, ഹസൻ അലി എന്നീ താരങ്ങൾക്കാണ് പാകിസ്ഥാനിൽ കൂടുതൽ വരുമാനമുള്ളത്. ആദ്യമായി ബി.സി.സി.ഐയുടെ കരാറിൽ ഇടംപിടിച്ച സഞ്ജു സാംസൺ ഒരു കോടി രൂപ പ്രതിഫലമുള്ള സി ഗ്രേഡിലാണുള്ളത്. വിരാട് കോലി, രോഹിത് ശർമ, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് 7 കോടി രൂപ വാർഷിക പ്രതിഫലമുള്ള എ പ്ലസ് കരാറിൽ ഇടംപിടിച്ചത്.

പുതിയ കരാറിൽ ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ എന്നിവർക്ക് എ ഗ്രേഡിലേക്ക് ഉയർത്തുകയും കെ.എൽ.രാഹുലിനെ എയിൽ നിന്ന് ബി ഗ്രേഡിലേക്ക് താഴ്ത്തുകയും ചെയ്തിട്ടുണ്ട്. ആർ.അശ്വിനും മുഹമ്മദ് ഷമിയും കാറടപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള ഋഷഭ് പന്തും എ ഗ്രേഡ് കരാറിൽ തുടരും.

മുൻപ് സി കരാറിലായിരുന്ന ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ് എന്നീ ബാറ്റർമാർക്ക് ബി ഗ്രേഡിലേക്ക് ഉയർത്തിയിട്ടുണ്ട്. വൃദ്ധിമാൻ സാഹ, അജിൻ‌ക്യ രഹാനെ, ഹനുമാ വിഹാരി, ഇഷാന്ത് ശർമ, ഭുവനേശ്വർ കുമാര്‍, മയാങ്ക് അഗർവാൾ, ദീപക് ചാഹര്‍ എന്നിവരെ ഈ വർഷത്തെ കരാറിൽനിന്ന് ഒഴിവാക്കി.

0Shares