കാസർകോട്ടെ അഞ്ജുശ്രീ പാർവതിയുടെ മരണകാരണം ഭക്ഷ്യവിഷബാധയല്ല; വിഷം ഉള്ളിൽചെന്ന് കരൾ തകരാറിലായി; പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത് ഇങ്ങിനെ

You are currently viewing കാസർകോട്ടെ അഞ്ജുശ്രീ പാർവതിയുടെ മരണകാരണം ഭക്ഷ്യവിഷബാധയല്ല; വിഷം ഉള്ളിൽചെന്ന് കരൾ തകരാറിലായി; പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത് ഇങ്ങിനെ

കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് പത്തൊമ്പതുകാരി അഞ്ജുശ്രീ പാർവതി മരിച്ച കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ് . അഞ്ജുശ്രീ പാർവതിയുടെ മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്ന റിപ്പോർട്ടാണ് പുറത്ത് വന്നത്. മരണകാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. അഞ്ജുശ്രീയെ ചികിത്സിച്ച മംഗളൂരു മെഡിക്കൽ കോളേജിലെ ഡോക്ടർമാരും പോസ്റ്റ്‌മോർട്ടം നടത്തിയ പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരും വിവരശേഖരണം നടത്തിയ കാസർകോട് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.

ആന്തരികാവയവങ്ങൾ തകരാറിലായതാണ് അഞ്ജുശ്രീയുടെ മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വിഷം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്നും എന്നാൽ ഭക്ഷണം കഴിച്ചതല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ കരൾ തകരാറിലായെന്നും അഞ്ജുശ്രീ പാർവതിയ്ക്ക് മഞ്ഞപ്പിത്തം ബാധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏത് തരത്തിലുള്ള വിഷമാണ് ഉള്ളിൽ ചെന്നതെന്ന് തിരിച്ചറിയാൻ വിശദമായ രാസപരിശോധനാ ഫലം ലഭിക്കേണ്ടതുണ്ടെന്നും പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നിലവിൽ അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അഞ്ജുശ്രീ പാർവതിയും സുഹൃത്തുക്കളും ചേർന്ന് ഡിസംബർ 31ന് അൽ റൊമാനിയ ഹോട്ടലിൽ നിന്ന് ഓൺലൈൻ കുഴിമന്തി വാങ്ങി കഴിച്ചിരുന്നു. കുഴിമന്തി, ചിക്കൻ 65, മയോണൈസ്, സാലഡ് എന്നിവ ഓർഡർ ചെയ്തു. പിറ്റേന്ന് രാവിലെ ഭക്ഷണം കഴിച്ചതിന് ശേഷം അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.

തുടർന്ന് പെൺകുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം പെൺകുട്ടി വീട്ടിലേക്ക് മടങ്ങി. പിറ്റേന്ന് രാവിലെ ബോധരഹിതയായ പെൺകുട്ടിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്. അഞ്ജുശ്രീയ്‌ക്കൊപ്പം ഭക്ഷണം കഴിച്ച സുഹൃത്തുക്കൾക്കും ആദ്യദിനം സമാനമായ ശാരീരിക പ്രശ്‌നങ്ങളുണ്ടായി. എന്നാൽ പിന്നീട് ആർക്കും ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല.

സംഭവത്തെ തുടർന്ന് അൽ റൊമാനിയ ഹോട്ടലിൻ്റെ ലൈസൻസ് റദ്ദാക്കി. അഞ്ജുശ്രീയുടെ മരണത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എം.വി.രാംദാസ് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. മൾട്ടിപ്പിൾ ഓർഗൻ ഡിസ്‌ഫംഗ്ഷൻ സിൻഡ്രോം ബാധിച്ച സെപ്‌റ്റിസീമിയയാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

0Shares